
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് പുതിയൊരു സെൻട്രൽ ജയിൽ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പുതിയ ജയിലിനായി കോട്ടയം, പത്തനംതിട്ട ജില്ലകളിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ യോഗം നിർദേശം നൽകി.
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ പശ്ചാത്തലത്തിൽ, ജയിലുകളുടെ സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി അടിയന്തരമായി യോഗം വിളിച്ചുചേർത്തത്. ഈ ചർച്ചയിലാണ് ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും പുതിയ ജയിൽ അനിവാര്യമാണെന്ന നിഗമനത്തിൽ എത്തിയത്.
യോഗത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, ഇന്റലിജൻസ് എഡിജിപി പി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.