
റിയൽ-മണി ഗെയിമുകൾക്ക് (RMG) കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സമ്പൂർണ്ണ നിരോധനം കനത്ത ആഘാതം ഏൽപ്പിച്ചിട്ടും, ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് പ്രമുഖ ഗെയിമിംഗ് സ്ഥാപനമായ ഡ്രീം11-ന്റെ മാതൃകമ്പനിയായ ഡ്രീം സ്പോർട്സ്. കമ്പനിയിൽ പിരിച്ചുവിടൽ പദ്ധതികളില്ലെന്നും “ഇവിടെയുള്ള എല്ലാ ജീവനക്കാരും സുരക്ഷിതരായിരിക്കും” എന്നും സഹസ്ഥാപകനായ ഹർഷ് ജെയിൻ മണികൺട്രോളിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
വരുമാനത്തിന്റെ 95 ശതമാനം നഷ്ടപ്പെട്ടതിൽ നിന്ന് കരകയറാനുള്ള ഏക മാർഗ്ഗം, ഭാവിയിൽ പണമാക്കി മാറ്റാൻ കഴിയുന്ന പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുക എന്നതാണ്. അതിന് പ്രതിഭകളെയാണ് ആവശ്യമെന്നും, അതിനാൽ നിലവിലെ ജീവനക്കാരെ ഉപയോഗിച്ച് കമ്പനിയെ പുനർനിർമ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 22-നാണ് ഡ്രീം11 അതിന്റെ ഫാൻ്റസി സ്പോർട്സ് പ്ലാറ്റ്‌ഫോമിലെ പണം നൽകിയുള്ള എല്ലാ മത്സരങ്ങളും നിർത്തിവെക്കുകയും പൂർണ്ണമായും സൗജന്യ ഗെയിമുകളിലേക്ക് മാറുകയും ചെയ്തത്. പണം നിക്ഷേപിച്ച് സമ്മാനങ്ങൾ നേടാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഓൺലൈൻ ഗെയിമുകൾ നിരോധിക്കുന്ന കേന്ദ്രത്തിന്റെ പുതിയ നിയമത്തെ തുടർന്നായിരുന്നു ഈ നീക്കം. കമ്പനിയുടെ വരുമാനത്തിന്റെ 95 ശതമാനവും ലാഭവും വന്നിരുന്നത് ഇപ്പോൾ നിയമവിരുദ്ധമായ ഇത്തരം മത്സരങ്ങളിൽ നിന്നായിരുന്നു.