
വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25% അധിക തീരുവ ഏർപ്പെടുത്താനുള്ള കരട് വിജ്ഞാപനം അമേരിക്ക പുറത്തിറക്കി. ഓഗസ്റ്റ് 27 മുതൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും. നേരത്തെ പ്രഖ്യാപിച്ച 25% തീരുവയ്ക്ക് പുറമെയാണിത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ ഇറക്കുമതി തീരുവ 50 ശതമാനമായി ഉയരും. ഈ നീക്കത്തെ ഇന്ത്യ ‘അന്യായമെന്ന്’ നേരത്തെ വിശേഷിപ്പിച്ചിരുന്നു.
ഉക്രെയ്ൻ യുദ്ധത്തിൽ ‘റഷ്യൻ യുദ്ധ യന്ത്രത്തിന് ഇന്ധനം നൽകുന്നു’ എന്ന് വാഷിംഗ്ടൺ കരുതുന്ന റഷ്യൻ എണ്ണ ഇന്ത്യ വാങ്ങുന്നത് തുടരുന്നതിലുള്ള അതൃപ്തിയാണ് ഈ കടുത്ത നടപടിക്ക് പിന്നിൽ. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി പകരം അമേരിക്കയിൽ നിന്ന് ഊർജ്ജം വാങ്ങാൻ ഇന്ത്യയെ നിർബന്ധിക്കാനുള്ള ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങളെ ഇന്ത്യ ശക്തമായി എതിർത്തിരുന്നു. റഷ്യയെ ചർച്ചകൾക്ക് പ്രേരിപ്പിക്കാനാണ് ഈ നീക്കമെന്ന് വാഷിംഗ്ടൺ അവകാശപ്പെടുമ്പോഴും, ദേശീയ താൽപ്പര്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ ഇപ്പോഴും റഷ്യൻ എണ്ണയുടെ രണ്ടാമത്തെ വലിയ വാങ്ങലുകാരായി തുടരുകയാണ്.
ട്രംപ് ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയത് റഷ്യയെ സമ്മർദ്ദത്തിലാക്കാനുള്ള ‘ആക്രമണാത്മക സാമ്പത്തിക തന്ത്ര’മാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അടുത്തിടെ എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എന്നാൽ, തങ്ങളുടെ ദേശീയ താൽപ്പര്യത്തിനാണ് പ്രഥമ പരിഗണനയെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. “ഇന്ത്യൻ കമ്പനികൾക്ക് എവിടെ നിന്നാണോ മികച്ച വില ലഭിക്കുന്നത്, അവിടെ നിന്ന് വാങ്ങുന്നത് തുടരും. 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം. റഷ്യയുമായും മറ്റ് രാജ്യങ്ങളുമായുമുള്ള ഇന്ത്യയുടെ സഹകരണം ആഗോള എണ്ണ വിപണിയിൽ സ്ഥിരത കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട്,” എന്ന് റഷ്യയിലെ ഇന്ത്യൻ സ്ഥാനപതി വിനയ് കുമാർ റഷ്യൻ വാർത്താ ഏജൻസിയായ ടാസിനോട് പറഞ്ഞു.
തിങ്കളാഴ്ച അഹമ്മദാബാദിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപിന് പരോക്ഷമായ മറുപടി നൽകിയിരുന്നു. തനിക്ക് ഇന്ത്യൻ കർഷകരുടെയും ചെറുകിട സംരംഭകരുടെയും താൽപ്പര്യങ്ങളാണ് പ്രധാനമെന്നും, ‘എത്ര വലിയ സമ്മർദ്ദമുണ്ടായാലും’ ഇന്ത്യ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇന്ന് ലോകത്ത് സാമ്പത്തിക താൽപ്പര്യങ്ങൾ മുൻനിർത്തിയുള്ള രാഷ്ട്രീയം നടക്കുന്നത് നിങ്ങൾ കാണുന്നുണ്ട്. എൻ്റെ ചെറുകിട സംരംഭകരുടെയും കർഷകരുടെയും താൽപ്പര്യങ്ങളാണ് പ്രധാനം. സർക്കാർ ചെറുകിട സംരംഭകർക്കോ കർഷകർക്കോ ഒരു ദോഷവും വരുത്താൻ അനുവദിക്കില്ല. എത്ര സമ്മർദ്ദം വന്നാലും അതിനെ ചെറുക്കാനുള്ള നമ്മുടെ ശക്തി നമ്മൾ വർദ്ധിപ്പിക്കും,” പ്രധാനമന്ത്രി മോദി പറഞ്ഞു.