
തിരുവനന്തപുരം: ഓണക്കാലത്ത് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആശ്വാസമായി സർക്കാരിന്റെ ഓണസമ്മാനം. ഈ വർഷത്തെ ഓണം ബോണസ് 500 രൂപ വർധിപ്പിച്ച് 4,500 രൂപയാക്കി. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്കുള്ള പ്രത്യേക ഉത്സവബത്ത 2,750 രൂപയിൽ നിന്ന് 3,000 രൂപയായും ഉയർത്തിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും പലിശരഹിത ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർക്ക് 6,000 രൂപയാണ് അഡ്വാൻസ്.
സർവീസ് പെൻഷൻകാർക്കുള്ള പ്രത്യേക ഉത്സവബത്ത 1,250 രൂപയായി വർധിപ്പിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ചവർക്കും ഈ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്കീം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കും ബത്തയിൽ 250 രൂപയുടെ വർധനയുണ്ട്.
സംസ്ഥാനത്തെ 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാർക്കും തൊഴിലാളികൾക്കും സർക്കാരിന്റെ ഈ ഓണക്കാല ആനുകൂല്യങ്ങളുടെ പ്രയോജനം ലഭിക്കുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.