
തിരുവനന്തപുരം: കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഇതിഹാസ താരം ലയണൽ മെസിയും അർജന്റീന ഫുട്ബോൾ ടീമും കേരളത്തിലേക്ക്. 2025 നവംബറിൽ ടീം കേരളത്തിൽ ഒരു അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
നവംബർ 10-നും 18-നും ഇടയിലായിരിക്കും മത്സരം നടക്കുകയെന്ന് AFA പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ വാർത്ത സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാനും ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. “മെസ്സി വരും ട്ടാ..” എന്ന ആവേശകരമായ തലക്കെട്ടോടെയാണ് മന്ത്രിയുടെ കുറിപ്പ്. ലോക ചാമ്പ്യൻമാരായ അർജന്റീനയുടെ എതിരാളികൾ ആരാണെന്ന് തീരുമാനിച്ചിട്ടില്ല. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം മത്സരത്തിന് വേദിയാകാനാണ് സാധ്യത.
ഇതിന് മുൻപ് 2011-ൽ കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയ്ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിനായി മെസി ഇന്ത്യയിലെത്തിയിരുന്നു. അന്ന് അർജന്റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു അത്. നേരത്തെ, അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങളും വിവാദങ്ങളും ഉടലെടുത്തിരുന്നുവെങ്കിലും, പുതിയ പ്രഖ്യാപനത്തോടെ അവയ്ക്ക് വിരാമമായി.