ന്യൂഡൽഹി: ഇന്ത്യ വ്യാപാരത്തെ അമിതമായി ആശ്രയിക്കുന്ന ഒരു സമ്പദ്വ്യവസ്ഥയല്ലാത്തതിനാൽ US പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പുതിയ ഇറക്കുമതി തീരുവകൾ രാജ്യത്തിന്റെ വളർച്ചയെ കാര്യമായി ബാധിക്കില്ലെന്ന് എസ്&പി ഗ്ലോബൽ റേറ്റിംഗ്സ്. ഇന്ത്യയുടെ സോവറിൻ റേറ്റിംഗ് പോസിറ്റീവായി തുടരുമെന്നും ഗ്ലോബൽ റേറ്റിംഗ്സ് ഡയറക്ടർ യീഫാർൻ ഫുവ അറിയിച്ചു.

കഴിഞ്ഞ വർഷം മേയിൽ, ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ച ചൂണ്ടിക്കാട്ടി എസ്&പി, രാജ്യത്തിന്റെ സോവറിൻ റേറ്റിംഗായ ‘BBB-‘ യുടെ കാഴ്ചപ്പാട് ‘പോസിറ്റീവായി’ ഉയർത്തിയിരുന്നു.
പുതിയ താരിഫുകൾ ഇന്ത്യയുടെ റേറ്റിംഗിനെ ദോഷകരമായി ബാധിക്കുമോ എന്ന ചോദ്യത്തിന്, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വ്യാപാരത്തെ അമിതമായി ആശ്രയിക്കുന്നില്ലെന്നും യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ജിഡിപിയുടെ ഏകദേശം 2% മാത്രമാണെന്നും യീഫാർൻ മറുപടി നൽകി. നടപ്പ് സാമ്പത്തിക വർഷം ഇന്ത്യ 6.5% വളർച്ച നേടുമെന്നാണ് എസ്&പിയുടെ വിലയിരുത്തൽ. ഫാർമസ്യൂട്ടിക്കൽസ്, കൺസ്യൂമർ ഇലക്ട്രോണിക്സ് തുടങ്ങിയ പ്രധാന കയറ്റുമതി മേഖലകളെ താരിഫുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ചൈന പ്ലസ് വൺ’ നയത്തിന്റെ ഭാഗമായി നിരവധി കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നത് പ്രധാനമായും ആഭ്യന്തര വിപണി ലക്ഷ്യമിട്ടാണെന്നും അതിനാൽ യുഎസ് താരിഫുകൾ നിക്ഷേപത്തെ കാര്യമായി ബാധിക്കില്ലെന്നും എസ്&പി വിലയിരുത്തുന്നു.