
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനുമായ മുകേഷ് അംബാനി 2024-25 സാമ്പത്തിക വർഷത്തിലും ശമ്പളം വാങ്ങില്ല. കോവിഡ് മഹാമാരിയുടെ കാലത്ത് ആരംഭിച്ച ഈ ശീലം അദ്ദേഹം തുടർച്ചയായി അഞ്ചാം വർഷവും തുടരുകയാണ്. ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം അദ്ദേഹം പൂർണ്ണമായി വേണ്ടെന്നുവെച്ചു.
ഇതിനുമുൻപ്, 2009 മുതൽ 2020 വരെ 11 വർഷക്കാലം അദ്ദേഹം തന്റെ വാർഷിക ശമ്പളം 15 കോടി രൂപയായി സ്വമേധയാ പരിമിതപ്പെടുത്തിയിരുന്നു. ശമ്പളം വാങ്ങുന്നില്ലെങ്കിലും, ഫോബ്സ് പട്ടിക പ്രകാരം 103.3 ബില്യൺ ഡോളർ ആസ്തിയുള്ള അംബാനി ലോകത്തെ 18-ാമത്തെ അതിസമ്പന്നനാണ്.
മക്കളുടെ ശമ്പളം വർധിച്ചു
അതേസമയം, റിലയൻസ് ബോർഡിലെ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർമാരായ മക്കളായ ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരുടെ ശമ്പളം വർധിപ്പിച്ചു. 2025 സാമ്പത്തിക വർഷത്തിൽ ഇവർക്ക് ഓരോരുത്തർക്കും 2.31 കോടി രൂപ വീതം ലഭിച്ചു. ഇതിൽ 6 ലക്ഷം രൂപ സിറ്റിംഗ് ഫീസും 2.25 കോടി രൂപ കമ്മീഷനുമാണ്. കഴിഞ്ഞ വർഷം ഇത് 1.01 കോടി രൂപയായിരുന്നു.
വരുമാനം ഡിവിഡന്റിലൂടെ
ശമ്പളം വാങ്ങിയില്ലെങ്കിലും, റിലയൻസ് ഇൻഡസ്ട്രീസിലെ 50.33% ഓഹരി പങ്കാളിത്തം വഴി അംബാനി കുടുംബത്തിന് ഡിവിഡന്റായി (ലാഭവിഹിതം) കോടികളാണ് ലഭിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ ഒരു ഓഹരിക്ക് 10 രൂപ വീതം കമ്പനി ലാഭവിഹിതം നൽകിയപ്പോൾ, അംബാനി കുടുംബത്തിന് ഏകദേശം 3,322 കോടി രൂപയാണ് ലഭിച്ചത്.