
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ വീണ്ടും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ജയിലിലെ അഞ്ച്, ആറ് ബ്ലോക്കുകളിൽ നിന്നായി മൂന്ന് കീപാഡ് മൊബൈൽ ഫോണുകളും ഒരു ചാർജറും ഒരു ഇയർഫോണുമാണ് കണ്ടെടുത്തത്. വാട്ടർ ടാങ്കിന് അടിയിലും കല്ലുകൾക്കിടയിലും ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.
വെള്ളിയാഴ്ച രാത്രി ജയിൽ ഡിഐജിയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഫോണുകൾ പിടികൂടിയത്. ഒരാഴ്ച മുൻപും ഇതേ ജയിലിൽ നിന്ന് ഒരു സ്മാർട്ട്ഫോൺ കണ്ടെടുത്തിരുന്നു. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ട ശ്രമത്തിന് ശേഷം സുരക്ഷ വർധിപ്പിച്ചുവെന്ന അവകാശവാദങ്ങൾക്കിടയിലും തുടർച്ചയായി ഫോണുകൾ പിടികൂടുന്നത് ജയിൽ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
മതിലിന് പുറത്തുനിന്ന് ജയിലിനകത്തേക്ക് ഫോണുകൾ എറിഞ്ഞു നൽകുന്നതായാണ് ജീവനക്കാർ സംശയിക്കുന്നത്. എന്നാൽ, ചാർജറുകൾ ഉൾപ്പെടെയുള്ളവ എങ്ങനെയാണ് തടവുകാർക്ക് ജയിലിനുള്ളിൽ ഉപയോഗിക്കാൻ സാധിക്കുന്നത് എന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.