
കോഴിക്കോട്: വാടകവീട്ടിൽ രണ്ട് സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൂഴിക്കൽ സ്വദേശികളായ ശ്രീജയ (71), പുഷ്പ (66) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.
ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ലോറിക്കൽ റോഡിലെ വീട്ടിലാണ് സംഭവം നടന്നത്. വെള്ളത്തുണി കൊണ്ട് മൂടി, തല മാത്രം പുറത്തുകാണുന്ന നിലയിൽ രണ്ട് വ്യത്യസ്ത മുറികളിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരോടൊപ്പം താമസിച്ചിരുന്ന സഹോദരൻ പ്രമോദിനെ സംഭവത്തിന് ശേഷം കാണാതായി.
ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ പ്രമോദ് തന്നെയാണ് സഹോദരിമാർ മരിച്ച വിവരം ഒരു സുഹൃത്തിനെയും ബന്ധുക്കളെയും ഫോണിൽ വിളിച്ച് അറിയിച്ചത്. ഇതനുസരിച്ച് ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. എന്നാൽ പ്രമോദ് സ്ഥലത്തുണ്ടായിരുന്നില്ല. ഇയാളുടെ ഫോൺ ആദ്യം റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
ചികിത്സാ ആവശ്യങ്ങൾക്കായാണ് കഴിഞ്ഞ മൂന്ന് വർഷമായി സഹോദരിമാർ പ്രമോദിനൊപ്പം ഇവിടെ വാടകയ്ക്ക് താമസിച്ചുവന്നിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്, പ്രമോദിനായുള്ള തിരച്ചിൽ തുടരുകയാണ്.