
നടി ശ്വേത മേനോനെതിരായ കേസിന്റെ തുടർനടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചു എന്നാരോപിച്ച് പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരി നൽകിയ പരാതിയിലാണ് നടപടി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേത മേനോൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ച് വർഷങ്ങൾക്ക് മുൻപ് പ്രദർശിപ്പിച്ച സിനിമകളുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും, ഇത് ദുരുപദിഷ്ടപരമാണെന്നും ശ്വേതയുടെ ഹർജിയിൽ പറയുന്നു. പാലേരിമാണിക്യം, രതിനിർവേദം, കളിമണ്ണ് തുടങ്ങിയ സിനിമകളെയും ഒരു ഗർഭനിരോധന ഉറയുടെ പരസ്യത്തെയും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം കൊച്ചി സെൻട്രൽ പൊലീസാണ് ഐടി നിയമത്തിലെയും മറ്റ് നിയമങ്ങളിലെയും വകുപ്പുകൾ ചുമത്തി കേസ് എടുത്തത്. വിഷയത്തിൽ കൂടുതൽ പരാമർശങ്ങൾക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, എറണാകുളം സിജെഎമ്മിനോടും സെൻട്രൽ പൊലീസിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.