
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾക്ക് ക്ഷാമമുണ്ടെന്ന് അറിയിച്ചില്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിലെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന കത്ത് പുറത്ത്. ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. ഹാരിസ് ഹസൻ, ഉപകരണങ്ങൾ ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് മാർച്ച്, ജൂൺ മാസങ്ങളിൽ അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അതേസമയം, ഡോ. ഹാരിസിന്റെ നടപടികൾ സർക്കാർ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതും പരസ്യപ്രസ്താവന നടത്തിയതും സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നും നോട്ടീസിൽ പറയുന്നു. ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം.
ഹാർഡ്വെയർ പ്രോബ് ലഭ്യമല്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയെന്ന ഡോക്ടറുടെ വാദം വസ്തുതാവിരുദ്ധമാണെന്നും, പ്രോബ് ഡിപ്പാർട്ട്മെന്റിൽ ലഭ്യമായിരുന്നുവെന്നും തൊട്ടടുത്ത ദിവസം ഇതേ പ്രോബ് ഉപയോഗിച്ച് ശസ്ത്രക്രിയ നടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
തന്റെ വാദങ്ങൾ കേൾക്കാതെയാണ് വിദഗ്ധസമിതി റിപ്പോർട്ട് നൽകിയതെന്നും, കത്തെഴുതാനുള്ള പേപ്പർ പോലും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ് ആശുപത്രിയിലുള്ളതെന്നും ഡോ. ഹാരിസ് വൈകാരികമായി പ്രതികരിച്ചു