
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ വനിതാ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ (എ.എസ്.ഐ) ലിവ്-ഇൻ പങ്കാളിയായ സി.ആർ.പി.എഫ് ജവാൻ കൊലപ്പെടുത്തി. അഞ്ജർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന അരുണ നതുഭായ് ജാദവ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതിയായ സി.ആർ.പി.എഫ് ജവാൻ ദിലീപ് ഡാങ്‌ചിയ, അരുണ ജോലി ചെയ്തിരുന്ന അഞ്ജർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
സുരേന്ദ്രനഗർ സ്വദേശിനിയായ അരുണ, അഞ്ജാറിലെ ഗംഗോത്രി സൊസൈറ്റിയിലായിരുന്നു താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് ഇരുവരും തമ്മിൽ അരുണയുടെ വീട്ടിൽ വെച്ച് തർക്കമുണ്ടായി. ഇതിനെത്തുടർന്ന് പ്രകോപിതനായ ദിലീപ്, അരുണയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
മണിപ്പൂരിൽ ജോലി ചെയ്യുന്ന സി.ആർ.പി.എഫ് ജവാനായ ദിലീപ്, അരുണയുടെ അയൽഗ്രാമവാസി കൂടിയാണ്. 2021-ൽ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.
സംഭവത്തിൽ, ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) പ്രകാരമുള്ള വകുപ്പുകൾ ചുമത്തി പോലീസ് കൊലപാതകത്തിന് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.