
തിരുവനന്തപുരം: തങ്ങളുടെ പ്രിയപ്പെട്ട ജനനായകൻ വി.എസ്. അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിക്കാൻ വഴിയോരങ്ങളിൽ തടിച്ചുകൂടി ആയിരങ്ങൾ. തിരുവനന്തപുരത്ത് നിന്ന് ജന്മനാടായ ആലപ്പുഴയിലേക്കുള്ള വിലാപയാത്ര ജനസാഗരത്തെ സാക്ഷിയാക്കി മുന്നോട്ട് നീങ്ങുകയാണ്. അന്ത്യയാത്രയിലും വി.എസ്. ഒരു ‘ക്രൗഡ് പുള്ളർ’ തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു തലസ്ഥാന നഗരിയിലെ കാഴ്ചകൾ.
സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം കൃത്യം രണ്ട് മണിക്കാണ് വിലാപയാത്ര ആരംഭിച്ചത്. എന്നാൽ, ജനത്തിരക്ക് കാരണം അതീവ മന്ദഗതിയിലാണ് യാത്ര പുരോഗമിക്കുന്നത്. മൂന്ന് മണിക്കൂർ പിന്നിട്ടിട്ടും തിരുവനന്തപുരം നഗരപരിധി കടക്കാൻ വിലാപയാത്രയ്ക്ക് കഴിഞ്ഞിട്ടില്ല. നഗരത്തിൽ മാത്രം 23 കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇന്ന് രാത്രിയോടെ ആലപ്പുഴയിലെ പുന്നപ്രയിലെ വേലിക്കകത്ത് തറവാട്ടു വീട്ടിലെത്തിക്കുന്ന ഭൗതികദേഹം, നാളെ രാവിലെ 10 മണി മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മണി മുതൽ കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് ശേഷം, പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലാണ് വി.എസിന്റെ സംസ്കാര ചടങ്ങുകൾ നടക്കുക.