ന്യൂഡൽഹി: 13 വയസ്സിന് മുൻപ് സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് തുടങ്ങുന്ന കുട്ടികൾക്ക് പിന്നീട് കൗമാരത്തിലും യൗവനത്തിലും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലെന്ന് പഠനം. ഫോൺ ഉപയോഗിച്ച് തുടങ്ങുന്ന പ്രായം കുറയുന്നതിനനുസരിച്ച് ഈ സാധ്യത വർദ്ധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വിവിധ രാജ്യങ്ങളിലെ 18-നും 24-നും ഇടയിലുള്ള 1,30,000 പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

12 വയസ്സിലോ അതിൽ താഴെയോ പ്രായത്തിൽ സ്മാർട്ട്‌ഫോൺ ലഭിച്ചവർക്ക് ആക്രമണോത്സുകത, യാഥാർത്ഥ്യത്തിൽ നിന്നുള്ള അകൽച്ച, മിഥ്യാബോധം, ആത്മഹത്യാ ചിന്തകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. ചെറുപ്പത്തിൽത്തന്നെ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന സ്ത്രീകളിൽ ആത്മഹത്യാ ചിന്തകൾ ഗണ്യമായി വർധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
നേരിട്ടുള്ള കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, സൈബർ ആക്രമണം, ഉറക്കക്കുറവ്, കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമായേക്കാം. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്മാർട്ട്‌ഫോൺ നിയന്ത്രിക്കുന്ന നയങ്ങൾ ആവശ്യമാണെന്നും സാമൂഹിക മാധ്യമങ്ങളോ എ.ഐ. അധിഷ്ഠിത ഉള്ളടക്കങ്ങളോ ഇല്ലാത്ത ‘കിഡ്‌സ് ഫോണുകൾ’ പോലുള്ള ബദലുകൾ പരിഗണിക്കണമെന്നും ഗവേഷകർ നിർദ്ദേശിക്കുന്നു.