
ടിബറ്റ്: (ജൂലൈ 20, 2025): ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ടിബറ്റിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടിന്റെ നിർമ്മാണം ചൈന ഔദ്യോഗികമായി ആരംഭിച്ചു. ഏകദേശം 167.8 ബില്യൺ ഡോളർ (ഏകദേശം 14.4 ലക്ഷം കോടി രൂപ) ചെലവ് വരുന്ന ഈ മെഗാ പദ്ധതിക്ക് ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് ന്യിങ്‌ചി സിറ്റിയിലെ യാർലുങ് സാങ്‌ബോ താഴ്‌വരയിൽ നടന്ന ചടങ്ങിൽ തറക്കല്ലിട്ടതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടിബറ്റിൽ ‘യാർലുങ് സാങ്‌പോ’ എന്നറിയപ്പെടുന്ന ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് ഈ പുതിയ അണക്കെട്ട് നിർമ്മിക്കുന്നത്. അഞ്ച് കാസ്കേഡ് ജലവൈദ്യുത നിലയങ്ങൾ ഉൾപ്പെടുന്നതാണ് ഈ പദ്ധതി. 2023-ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഈ ജലവൈദ്യുത നിലയം ഓരോ വർഷവും 300 ബില്യൺ kWh-ൽ അധികം വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് 30 കോടിയിലധികം ആളുകളുടെ വാർഷിക വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ്. ചൈന ഔദ്യോഗികമായി സിസാങ് എന്ന് വിളിക്കുന്ന ടിബറ്റിലെ പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം, പുറമെയുള്ള ഉപഭോഗത്തിനായാണ് പ്രധാനമായും ഇവിടുത്തെ വൈദ്യുതി വിതരണം ചെയ്യുക. കഴിഞ്ഞ വർഷം ഡിസംബറിലാണ് പദ്ധതിക്ക് ചൈനീസ് സർക്കാർ അംഗീകാരം നൽകിയത്.