2022-ഇൽ ട്രംപ് പ്രസിഡന്റ് ആയി ഉണ്ടായിരുന്നെങ്കിൽ യുദ്ധം ഉണ്ടാകുമായിരുന്നില്ല: പുടിൻ

വാഷിങ്ടൺ: 2022-ൽ ഡോണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായിരുന്നെങ്കിൽ റഷ്യ-യുക്രെയ്ൻ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ അലാസ്കയിലെ ഉച്ചകോടിയിൽ നടത്തിയ പ്രസ്താവന അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന ഈ കൂടിക്കാഴ്ച, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ സൂചന നൽകുന്നുണ്ടെന്നും പുടിൻ കൂട്ടിച്ചേർത്തു.

1945-നു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധമായി മാറിയ റഷ്യ-യുക്രെയ്ൻ സംഘർഷം ഇപ്പോൾ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ യുദ്ധം അവസാനിപ്പിക്കുന്നതിൽ ട്രംപിനുള്ള ആത്മാർത്ഥമായ താൽപര്യത്തെ പുടിൻ പ്രത്യേകം പ്രശംസിച്ചു. യുദ്ധത്തിന്റെ മൂലകാരണങ്ങൾ ഇല്ലാതാക്കുകയും റഷ്യയുടെ ആശങ്കകൾ പരിഗണിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പുടിൻ ഊന്നിപ്പറഞ്ഞു.

ട്രംപിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ യുക്രെയ്നിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനെ റഷ്യ അനുകൂലിക്കുന്നുവെന്നും പുടിൻ വ്യക്തമാക്കി.

അലാസ്കയിലെ കൂടിക്കാഴ്ചയിൽ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ വ്യക്തമായ തീരുമാനങ്ങളൊന്നും ഉണ്ടായില്ലെങ്കിലും, അടുത്ത തവണ റഷ്യയിൽ വെച്ച് കാണാമെന്ന് പരസ്പരം ഉറപ്പുനൽകിയാണ് ഇരു നേതാക്കളും പിരിഞ്ഞത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയൊരു വഴിത്തിരിവിന് സാധ്യത നൽകുന്നു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading