കുവൈത്ത്: കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ മരണം 23 ആയി ഉയർന്നു. ചികിത്സയിലുള്ള 31 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുകയാണ്. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നും, കണ്ണൂർ സ്വദേശി ഉൾപ്പെടെ 6 മലയാളികളും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ടെന്നും അനൗദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നു.

നിലവിൽ 160 പേരാണ് വിഷമദ്യം കഴിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 51 പേരുടെ വൃക്കകൾ തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു.
സംഭവത്തെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. വിഷമദ്യത്തിന്റെ ഉറവിടം കണ്ടെത്താനും വിൽപ്പന തടയാനുമുള്ള വ്യാപക പരിശോധനകൾ ആരംഭിച്ചു. മദ്യനിരോധനം നിലവിലുള്ള രാജ്യമായതിനാൽ, മരിച്ചവരുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുന്നതിൽ കർശന നിയന്ത്രണങ്ങളുണ്ട്. ഏകദേശം 40 ഇന്ത്യൻ പൗരന്മാർ ചികിത്സയിലുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചെങ്കിലും, ദുരന്തത്തിന്റെ യഥാർത്ഥ കാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.