
ഇന്ത്യയുമായുള്ള ഒരു യുദ്ധത്തിൽ പാകിസ്ഥാന് നിലനിൽപ്പ് ഭീഷണി നേരിടേണ്ടി വന്നാൽ, ലോകത്തിന്റെ പകുതിയെയും കൂടെ നശിപ്പിക്കുമെന്ന് പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. അമേരിക്കയിലെ ഫ്ലോറിഡയിൽ നടന്ന ഒരു അത്താഴ വിരുന്നിലാണ് മുനീർ ഇന്ത്യക്കെതിരെ കടുത്ത ആണവ ഭീഷണി മുഴക്കിയത്. ഇതാദ്യമായാണ് അമേരിക്കൻ മണ്ണിൽ വെച്ച് ഒരു മൂന്നാം രാജ്യത്തിനെതിരെ മറ്റൊരു രാജ്യം ആണവ ഭീഷണി മുഴക്കുന്നത്.
“ഞങ്ങൾ ഒരു ആണവശക്തിയാണ്. ഞങ്ങൾ തകരാൻ പോകുകയാണെന്ന് തോന്നിയാൽ, ലോകത്തിന്റെ പകുതിയും ഞങ്ങളുടെ കൂടെ കൊണ്ടുപോകും” എന്ന് ഫ്ലോറിഡയിലെ ടാമ്പയിൽ നടന്ന ചടങ്ങിൽ മുനീർ പറഞ്ഞു. സിന്ധു നദീജല കരാറിൽ നിന്ന് ഇന്ത്യ പിന്നോട്ട് പോയാൽ 25 കോടി ജനങ്ങൾ പട്ടിണിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യ ഒരു അണക്കെട്ട് നിർമ്മിക്കാൻ ഞങ്ങൾ കാത്തിരിക്കും, അത് നിർമ്മിച്ചുകഴിഞ്ഞാൽ, 10 മിസൈലുകൾ ഉപയോഗിച്ച് ഞങ്ങൾ അത് തകർക്കും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയെ ഒരു മെഴ്സിഡസ് കാറിനോടും പാകിസ്ഥാനെ ചരൽ നിറച്ച ഡംപ് ട്രക്കിനോടും ഉപമിച്ച മുനീർ, ഇവ തമ്മിൽ കൂട്ടിയിടിച്ചാൽ ആർക്കായിരിക്കും കൂടുതൽ നഷ്ടം സംഭവിക്കുകയെന്നും ചോദിച്ചു. പാകിസ്ഥാനിലെ രാഷ്ട്രീയത്തിൽ സൈന്യം ഇടപെടുന്നതിനെയും മുനീർ ന്യായീകരിച്ചു. യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) കമാൻഡർ ജനറൽ മൈക്കിൾ കുറില്ലയുടെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാനാണ് അസിം മുനീർ യുഎസിൽ എത്തിയത്