
കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ് ഗോപിയെ മണ്ഡലത്തിൽ കാണാനില്ലെന്ന് കാണിച്ച് കെഎസ്യു പോലീസിൽ പരാതി നൽകി. കെഎസ്യു തൃശ്ശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരാണ് ഗുരുവായൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സുരേഷ് ഗോപിയുടെ തിരോധാനത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിന് ശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്ന് പരാതിയിൽ പറയുന്നു. കന്യാസ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പോലുള്ള വിഷയങ്ങളിൽ കേന്ദ്രമന്ത്രി പ്രതികരിക്കാത്തതിലുള്ള പ്രതിഷേധമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
നേരത്തെ സമാനമായ രീതിയിൽ മന്ത്രി വി. ശിവൻകുട്ടിയും ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ മാർ യൂഹാനോൻ മിലിത്തിയോസും സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. “തൃശ്ശൂരുകാർ ഡൽഹിയിലേക്ക് അയച്ച നടനെ കാണാനില്ല” എന്ന് മാർ യൂഹാനോൻ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചപ്പോൾ, സുരേഷ് ഗോപി ഒളിവുജീവിതത്തിലാണോ എന്ന് ശിവൻകുട്ടി പരിഹസിച്ചിരുന്നു. ഈ വിമർശനങ്ങൾക്ക് പിന്നാലെയാണ് കെഎസ്യു ഔദ്യോഗികമായി പോലീസിനെ സമീപിച്ചത്