
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ അധിക നികുതി ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനം ആഗോള എണ്ണ വിപണിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം. യുക്രൈനിൽ വെടിനിർത്താൻ റഷ്യയെ പ്രേരിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ നീക്കം, ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.
എന്താണ് പുതിയ നികുതി?
ഈ അധിക നികുതി റഷ്യയ്ക്കെതിരെ നേരിട്ടുള്ള ശിക്ഷാ നടപടിയല്ല, മറിച്ച് റഷ്യയിൽ നിന്ന് എണ്ണ, പ്രകൃതിവാതകം, യുറേനിയം എന്നിവ വാങ്ങുന്ന രാജ്യങ്ങൾക്ക് മേലാണ് ചുമത്തുക. യുഎസ് ഉപരോധം അവഗണിക്കുന്ന രാജ്യങ്ങൾക്ക് 500% വരെ അധിക നികുതി ചുമത്താനാണ് പദ്ധതി. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആഗോള വിപണിയിലെ പ്രതിസന്ധി
- വിതരണത്തിലെ കുറവ്: ആഗോള എണ്ണ വിപണിയുടെ 10% നിയന്ത്രിക്കുന്നത് റഷ്യയാണ്. റഷ്യൻ എണ്ണവിതരണം പൂർണ്ണമായി തടസ്സപ്പെട്ടാൽ, പ്രതിദിനം മൂന്ന് മുതൽ അഞ്ച് ദശലക്ഷം ബാരലിന്റെ വരെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഇതിന് ബദൽ കണ്ടെത്തുക എളുപ്പമല്ല.
- വിലക്കയറ്റം: നികുതി നടപ്പാകുന്നതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരും. ഇത് ലോകമെമ്പാടും പണപ്പെരുപ്പത്തിന് കാരണമാകും. ചില രാജ്യങ്ങളിൽ ഊർജ്ജ റേഷനിംഗ് ഏർപ്പെടുത്തേണ്ടി വന്നേക്കാം.
- ഏഷ്യൻ വിപണിയിലെ ആഘാതം: റഷ്യൻ എണ്ണയെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ഇറക്കുമതി കുറയ്ക്കേണ്ടി വരും. ഇത് ഏഷ്യയിൽ എണ്ണവില ഗണ്യമായി ഉയരാൻ കാരണമാകും.
രാഷ്ട്രീയ പ്രത്യാഘാതങ്ങൾ
ഈ നികുതി കേവലം ഒരു സാമ്പത്തിക ഉപകരണം മാത്രമല്ല, ഒരു രാഷ്ട്രീയ ആയുധം കൂടിയാണ്. ഇന്ത്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങൾക്ക് ഇത് സാമ്പത്തികവും രാഷ്ട്രീയവുമായ വെല്ലുവിളിയാണ്. ഇത് അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങളെ മോശമായി ബാധിക്കുകയും ഈ രാജ്യങ്ങളെ അവരുടെ വ്യാപാര നയങ്ങൾ പുനഃപരിശോധിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യും.
ഇതിനെ മറികടക്കാൻ ഇന്ത്യയും ചൈനയും ഗൾഫ്, ആഫ്രിക്ക, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി വർധിപ്പിക്കാൻ ശ്രമിച്ചേക്കാം. ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയായ യുവാനിൽ വ്യാപാരം നടത്താൻ ചൈന ശ്രമിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയുടെ ഈ നീക്കം യുക്രൈൻ-റഷ്യ യുദ്ധത്തിന്റെ ഗതിയെയും ആഗോള ഊർജ്ജ നയതന്ത്രത്തിന്റെ ഭാവിയെയും എങ്ങനെ സ്വാധീനിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്.