
കസ്റ്റഡിയിലുണ്ടായിരുന്ന മോഷ്ടാവ്, ഭാര്യയെ കാണിക്കാനായി തൻ്റെ യൂണിഫോം ധരിച്ച് വീഡിയോ കോൾ ചെയ്ത സംഭവത്തിൽ ബംഗളൂരുവിൽ പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. ഗോവിന്ദപുര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ എച്ച്.ആർ. സോനാറിനെയാണ് ഡ്യൂട്ടിയിലെ അനാസ്ഥയ്ക്ക് സസ്പെൻഡ് ചെയ്തത്. ബോംബെ സലീം എന്നറിയപ്പെടുന്ന സലീം ഷെയ്ഖ് ആണ് പൊലീസുകാരന്റെ യൂണിഫോം ധരിച്ച് ഭാര്യയുമായി സംസാരിച്ചത്.
2024-ൽ ഒരു മോഷണക്കേസിലാണ് 50-ൽ അധികം കേസുകളിൽ പ്രതിയായ സലീമിനെ ഗോവിന്ദപുര പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളും സാരികളും കണ്ടെടുക്കുന്നതിനായി സോനാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സലീമിനെ ബംഗളൂരുവിന് പുറത്തുള്ള ഒരു ഹോട്ടലിൽ താമസിപ്പിച്ചു. ഈ സമയം സോനാറും സഹപ്രവർത്തകനും സലീമിനെ മുറിയിൽ പൂട്ടിയിട്ട് ഷോപ്പിംഗിന് പോയി. ഈ അവസരം മുതലെടുത്ത സലീം, മുറിയിലുണ്ടായിരുന്ന സോനാറിൻ്റെ യൂണിഫോം ധരിച്ച് ഭാര്യയെ വാട്സ്ആപ്പ് വീഡിയോ കോളിൽ വിളിച്ച് കാണിക്കുകയായിരുന്നു.
ഈ സംഭവം പുറത്തറിയാതെ പോയിരുന്നു. എന്നാൽ 2025 മെയ് മാസത്തിൽ ഇന്ദിരാനഗറിലെ മറ്റൊരു മോഷണക്കേസിൽ സലീം വീണ്ടും പിടിയിലായി. ഈ കേസിന്റെ അന്വേഷണത്തിനിടെ സലീമിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസ് യൂണിഫോമിലുള്ള ചിത്രങ്ങൾ കണ്ടെത്തിയത്. യൂണിഫോമിലെ നെയിം ബാഡ്ജിൽ നിന്ന് അത് സോനാറിന്റേതാണെന്ന് വ്യക്തമായി. ഇതേത്തുടർന്നാണ് അനാസ്ഥയ്ക്ക് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തതെന്ന് ഡെപ്യൂട്ടി കമ്മീഷണർ (ഈസ്റ്റ്) ബി. ദേവരാജ് അറിയിച്ചു.