
ന്യൂഡൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള ഇറക്കുമതി തീരുവ 50% ആയി ഉയർത്തിക്കൊണ്ട് അമേരിക്ക സമ്മർദ്ദം ശക്തമാക്കുന്നതിനിടെ, ഇന്ത്യക്ക് വീണ്ടും വില കുറച്ച് ക്രൂഡ് ഓയിൽ നൽകാമെന്ന് വാഗ്ദാനവുമായി റഷ്യ. യൂറോപ്യൻ യൂണിയൻ്റെ ഉപരോധങ്ങളും യുഎസ് തീരുവ ഭീഷണികളും കാരണം റഷ്യൻ എണ്ണയുടെ ആഗോള ആവശ്യം കുറഞ്ഞേക്കുമെന്ന വിലയിരുത്തലിലാണ് ഈ തന്ത്രപരമായ നീക്കം.
ഡാറ്റാ ഇൻ്റലിജൻസ് സ്ഥാപനമായ കെപ്ലർ ലിമിറ്റഡിൻ്റെ റിപ്പോർട്ട് പ്രകാരം, റഷ്യയുടെ പ്രധാന എണ്ണയായ യുറാൽസ് ക്രൂഡിന്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ബ്രെൻ്റ് ക്രൂഡിനേക്കാൾ ബാരലിന് 5 ഡോളറിലധികം വില കുറവാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. രണ്ടാഴ്ച മുൻപ് ഈ വിലകൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ടായിരുന്നില്ല. അമേരിക്കയുമായുള്ള അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലിന്റെ വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റഷ്യയിലെ എണ്ണ ശുദ്ധീകരണശാലകളിലെ അറ്റകുറ്റപ്പണികൾ കാരണം ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ വിതരണം വർധിക്കുന്നതും വില കുറയാൻ മറ്റൊരു കാരണമായേക്കാം.