
ചെന്നൈ: നവജാത ശിശുക്കൾക്ക് അമ്മയുടെ മുലപ്പാലിനേക്കാൾ മികച്ചൊരാഹാരമില്ല. എന്നാൽ, പല കാരണങ്ങളാൽ കുഞ്ഞിന് ആവശ്യമായ പാൽ നൽകാൻ കഴിയാതെ വരുന്ന അമ്മമാരുടെ ആശങ്കകൾക്ക് ആശ്വാസമാവുകയാണ് തമിഴ്നാട്ടിൽ നിന്നുള്ള സെൽവ ബൃന്ദ എന്ന മുപ്പത്തിമൂന്നുകാരി. 300 ലിറ്ററിലധികം മുലപ്പാൽ മിൽക്ക് ബാങ്കുകൾക്ക് സംഭാവന നൽകി ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് ഈ അമ്മ.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ കാട്ടൂർ സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമാണ് സെൽവ ബൃന്ദ. തന്റെ മാതൃത്വത്തിന്റെ പുണ്യം മറ്റനേകം കുഞ്ഞുങ്ങൾക്ക് കൂടി പകുത്തുനൽകാൻ സെൽവ തീരുമാനിക്കുകയായിരുന്നു.
2023 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെയുള്ള 22 മാസക്കാലയളവിൽ മഹാത്മാഗാന്ധി മെമ്മോറിയൽ ഗവൺമെൻ്റ് ഹോസ്പിറ്റലിലെ മിൽക്ക് ബാങ്കിലേക്ക് മാത്രം സെൽവ 17 ലിറ്റർ മുലപ്പാൽ സംഭാവന ചെയ്തു. 2023-24 കാലയളവിൽ ഈ ആശുപത്രിയിലെ മിൽക്ക് ബാങ്ക് ശേഖരിച്ച ആകെ മുലപ്പാലിന്റെ പകുതിയോളം വരുമിതെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.
ഈ നിസ്വാർത്ഥ സേവനത്തിലൂടെ സെൽവ ബൃന്ദ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ചിട്ടുണ്ട്. ലോക മുലയൂട്ടൽ വാരത്തിന്റെ സമാപന ദിനമായ ഓഗസ്റ്റ് 7-ന് മിൽക്ക് ബാങ്കിലെ ഉദ്യോഗസ്ഥർ സെൽവയെ ആദരിക്കാനായി തീരുമാനിച്ചിട്ടുണ്ട്.