
ചേർത്തല: ഒന്നിലധികം സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ പുരയിടത്തിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിലുള്ള 20 അസ്ഥിക്കഷ്ണങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ കേസ് കൂടുതൽ സങ്കീർണ്ണമാകുകയാണ്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം, കെഡാവർ നായയുടെ സഹായത്തോടെയാണ് രണ്ടര ഏക്കറോളം വരുന്ന പുരയിടത്തിൽ പരിശോധന നടത്തുന്നത്.
ഇന്ന് രാവിലെയാണ് സെബാസ്റ്റ്യനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചത്. നേരത്തെ അസ്ഥിക്കഷ്ണങ്ങൾ കണ്ടെത്തിയ സ്ഥലത്തുനിന്നു തന്നെയാണ് കൂടുതൽ തെളിവുകൾ ലഭിച്ചത്. ഇയാളുടെ വീടിന്റെ തറ പൊളിച്ച് പരിശോധന നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
മുൻപ് സ്ത്രീകളെ കാണാതായ സമയത്ത് സെബാസ്റ്റ്യൻ വീടിന്റെ തറ ടൈൽ മാറ്റി ഗ്രാനൈറ്റ് പാകിയത് സംശയത്തിനിടയാക്കിയിട്ടുണ്ട്. പുരയിടത്തിലെ കുളം വറ്റിച്ചുള്ള പരിശോധനയിൽ വസ്ത്രത്തിന്റെ ഭാഗങ്ങളും ഒരു കൊന്തയും കണ്ടെത്തിയിട്ടുണ്ട്.
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുക്കുന്നതാണ് സെബാസ്റ്റ്യന്റെ രീതിയെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ, ഇയാൾ അന്വേഷണവുമായി സഹകരിക്കാത്തത് പോലീസിന് വലിയ വെല്ലുവിളിയാണ്.