
കൊച്ചി: ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ. പോലീസിന്റെ സമയോചിതമായ ഇടപെടലിൽ കുഞ്ഞിനെ രക്ഷപ്പെടുത്തി കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ സ്വീകരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ദമ്പതികൾ ഭീഷണിപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രസവിച്ച ആലുവ സ്വദേശിയായ യുവതിയും പങ്കാളിയുമാണ് അറസ്റ്റിലായത്. ഇരുവരും വിവാഹിതരും മറ്റു ബന്ധങ്ങളിൽ മക്കളുള്ളവരുമാണ്. ഈ ബന്ധത്തിൽ ഗർഭിണിയായ വിവരം വീട്ടുകാരിൽ നിന്ന് മറച്ചുവെക്കുകയും പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്നാണ് കുട്ടികളില്ലാത്ത കടുങ്ങല്ലൂർ സ്വദേശിയായ 55-കാരിക്ക് കുഞ്ഞിനെ കൈമാറാൻ ശ്രമിച്ചത്.
യുവതിയുടെ മറ്റൊരു സുഹൃത്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കളമശ്ശേരി പോലീസ് ഇവരെ പിടികൂടിയത്. കുഞ്ഞിനെ ഉപേക്ഷിച്ചതിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പണമിടപാട് നടന്നിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിതാവിനെ റിമാൻഡ് ചെയ്തു, അമ്മയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.