
കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിൻ്റെ സഹോദരൻ ബുജൈർ അറസ്റ്റിൽ. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ പോലീസിനെ കയ്യേറ്റം ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ലഹരി ഇടപാട് നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ച് ബുജൈറിനെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ പോലീസിനെ ആക്രമിച്ചത്. പരിശോധനയിൽ ബുജൈറിൻ്റെ കയ്യിൽ നിന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ പോലീസ് കണ്ടെടുത്തു. എന്നാൽ, ഇയാളുടെ ശരീരത്തിൽ നിന്നോ വാഹനത്തിൽ നിന്നോ ലഹരിമരുന്ന് കണ്ടെത്താൻ സാധിച്ചില്ല.
അതേസമയം, ബുജൈറിന് ലഹരി ഇടപാടുകളിൽ പങ്കുണ്ടെന്ന്, മയക്കുമരുന്ന് വിൽപ്പനയ്ക്ക് നേരത്തെ അറസ്റ്റിലായ ചൂലാംവയൽ സ്വദേശി റിയാസ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. റിയാസും ബുജൈറും തമ്മിലുള്ള വാട്സ്ആപ്പ് സംഭാഷണങ്ങൾ പോലീസ് തെളിവായി ശേഖരിച്ചു. ബുജൈറിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) 132, 121 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.