
വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും തമ്മിലുള്ള ഇടപാടുകളിൽ തനിക്ക് യാതൊരു ആശങ്കയുമില്ലെന്നും, ഇരു രാജ്യങ്ങൾക്കും അവരുടെ “തകർന്ന സമ്പദ്വ്യവസ്ഥയുമായി ഒരുമിച്ച് താഴേക്ക് പോകാം” എന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ഉയർന്ന തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ രൂക്ഷ വിമർശനം.
“ഇന്ത്യ റഷ്യയുമായി എന്ത് ചെയ്യുന്നുവെന്നത് ഞാൻ കാര്യമാക്കുന്നില്ല. അവർക്ക് അവരുടെ തകർന്ന സമ്പദ്വ്യവസ്ഥയുമായി ഒരുമിച്ച് താഴേക്ക് പോകാം. ഇന്ത്യയുമായി ഞങ്ങൾ വളരെ കുറച്ച് വ്യാപാരമേ ചെയ്യുന്നുള്ളൂ. അവരുടെ താരിഫുകൾ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്നതാണ്. അതുപോലെ, റഷ്യയും യുഎസ്എയും തമ്മിൽ കാര്യമായ വ്യാപാരമില്ല. അത് അങ്ങനെ തന്നെ തുടരട്ടെ,” ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
റഷ്യയുമായുള്ള വാഷിംഗ്ടണിന്റെ നിലപാട് യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകിയ മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവിനെയും ട്രംപ് ലക്ഷ്യമിട്ടു. “പരാജയപ്പെട്ട മുൻ റഷ്യൻ പ്രസിഡന്റായ മെദ്വദേവ് വാക്കുകൾ സൂക്ഷിക്കണം. വളരെ അപകടകരമായ മേഖലയിലേക്കാണ് അദ്ദേഹം പ്രവേശിക്കുന്നത്,” ട്രംപ് പറഞ്ഞു.