
വാഷിംഗ്ടൺ ഡി.സി.: ഇറാനിൽ നിന്നുള്ള പെട്രോളിയം, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ വാങ്ങുകയും വിപണനം ചെയ്യുകയും ചെയ്തതിന് ആറ് ഇന്ത്യൻ കമ്പനികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള 20 സ്ഥാപനങ്ങൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ടെഹ്റാനുമേലുള്ള സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഈ നിർണായക നടപടി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.
ഇറാനിയൻ ഭരണകൂടം ഈ വരുമാനം പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആളിക്കത്തിക്കാനും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനും സ്വന്തം ജനതയെ അടിച്ചമർത്താനും ഉപയോഗിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ ആരോപിച്ചു. എക്സിക്യൂട്ടീവ് ഓർഡർ 13846 പ്രകാരമാണ് ഉപരോധം ചുമത്തിയിരിക്കുന്നത്.
ഉപരോധം നേരിടുന്ന ഇന്ത്യൻ കമ്പനികൾ
- അൽക്കെമിക്കൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്: 2024-ൽ 84 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന ഇറാനിയൻ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ വാങ്ങിയതായി ആരോപിക്കപ്പെടുന്നു.
- ഗ്ലോബൽ ഇൻഡസ്ട്രിയൽ കെമിക്കൽസ് ലിമിറ്റഡ്: 2024 ജൂലൈയ്ക്കും 2025 ജനുവരിക്കും ഇടയിൽ 51 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന ഇറാനിയൻ മെഥനോൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വാങ്ങി.
- ജൂപ്പിറ്റർ ഡൈ കെം പ്രൈവറ്റ് ലിമിറ്റഡ്: 49 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള ടോളുവിൻ ഉൾപ്പെടെയുള്ള ഇറാനിയൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തു.
- രാംനിക്ലാൽ എസ്. ഗോസാലിയ ആൻഡ് കമ്പനി: 22 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന മെഥനോൾ, ടോളുവിൻ തുടങ്ങിയ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ഇറാനിൽ നിന്ന് വാങ്ങി.
- പെർസിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ്: ഏകദേശം 14 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഇറാനിയൻ മെഥനോൾ ഇറക്കുമതി ചെയ്തു.
- കാഞ്ചൻ പോളിമേഴ്സ്: 1.3 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന ഇറാനിയൻ പോളിഎത്തിലീൻ ഉൽപ്പന്നങ്ങൾ വാങ്ങി.
ഈ ഉപരോധത്തിന്റെ ഫലമായി, ഈ കമ്പനികളുടെ യുഎസ്സിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കുകയും അമേരിക്കൻ പൗരന്മാരുമായോ സ്ഥാപനങ്ങളുമായോ ഇടപാടുകൾ നടത്തുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ കൂടാതെ ചൈന, തുർക്കി, യുഎഇ എന്നിവിടങ്ങളിലെ കമ്പനികൾക്കെതിരെയും നടപടിയുണ്ട്.