
വാഷിംഗ്ടൺ ഡി.സി.: ഇന്ത്യൻ ഇറക്കുമതിക്ക് 25% താരിഫും അധിക പിഴയും ചുമത്തി മണിക്കൂറുകൾക്കകം, പാക്കിസ്ഥാനുമായി പുതിയ വ്യാപാര കരാറും ഊർജ്ജ പങ്കാളിത്തവും പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാക്കിസ്ഥാന്റെ എണ്ണ ശേഖരം കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സംയുക്ത ശ്രമങ്ങൾ ഈ കരാറിന്റെ ഭാഗമാണ്. ഇത് ഭാവിയിൽ ഇന്ത്യക്കുള്ള എണ്ണ സ്രോതസ്സായി മാറിയേക്കാമെന്നും ട്രംപ് സൂചന നൽകി.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. “ഞങ്ങൾ പാക്കിസ്ഥാനുമായി ഒരു കരാറിൽ എത്തിയിരിക്കുന്നു. അതുവഴി പാക്കിസ്ഥാനും അമേരിക്കയും ചേർന്ന് അവരുടെ വലിയ എണ്ണ ശേഖരം വികസിപ്പിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നൽകുന്ന എണ്ണക്കമ്പനിയെ തിരഞ്ഞെടുക്കുന്ന ഘട്ടത്തിലാണ് ഞങ്ങൾ. ആർക്കറിയാം, ഒരുപക്ഷേ അവർ എന്നെങ്കിലും ഇന്ത്യക്ക് എണ്ണ വിൽക്കുമായിരിക്കും!” എന്ന് ട്രംപ് കുറിച്ചു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% അധിക നികുതി ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്. ഇന്ത്യയുമായുള്ള യുഎസ് വ്യാപാരക്കമ്മിയും, ന്യൂഡൽഹി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതും താരിഫ് വർദ്ധനവിന് കാരണമായി ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പ്രഖ്യാപനത്തിലൂടെ തന്റെ ഭരണകൂടത്തിന്റെ വ്യാപാര നയത്തെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടും ട്രംപ് പങ്കുവെച്ചു. ഒന്നിലധികം വ്യാപാര കരാറുകൾ അന്തിമമാക്കുന്നതിന് ലോക നേതാക്കളുമായി വൈറ്റ് ഹൗസ് സജീവമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ദക്ഷിണ കൊറിയയിൽ നിന്നുള്ള ഒരു വ്യാപാര പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് വെളിപ്പെടുത്തി