
ദില്ലി: ‘ഓപ്പറേഷൻ സിന്ദൂർ’ രാജ്യത്തിന്റെ യശസ്സുയർത്തിയ ഐതിഹാസിക നടപടിയായിരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയിൽ പറഞ്ഞു. കേവലം 22 മിനിറ്റുകൊണ്ട് ഓപ്പറേഷൻ ലക്ഷ്യം കണ്ടുവെന്നും, ഹനുമാൻ ലങ്കയിൽ ചെയ്തതുപോലെയാണ് ഇന്ത്യ പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്സഭയിൽ നടന്ന പ്രത്യേക ചർച്ചയ്ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഹൽഗാമിൽ മതം ചോദിച്ച് വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരർക്ക് പാകിസ്ഥാന്റെ പിന്തുണയുണ്ടായിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യൻ സേന ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. പ്രധാനമന്ത്രി നേരിട്ട് നടപടികൾ ഏകോപിപ്പിച്ചു. ലഷ്കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹുദീൻ എന്നീ സംഘടനകളുടെ ഭീകര കേന്ദ്രങ്ങൾ കൃത്യമായി തകർത്തു. നൂറിലധികം ഭീകരരെ വധിച്ചതായും പാക് സൈന്യത്തിന്റെയും ഐ.എസ്.ഐയുടെയും പിന്തുണ ഭീകരർക്കുണ്ടായിരുന്നുവെന്നും രാജ്നാഥ് സിംഗ് സഭയെ അറിയിച്ചു.
ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ ഡ്രോണുകൾ അടക്കം ഉപയോഗിച്ച് പാകിസ്ഥാൻ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും സൈന്യം ശക്തമായ മറുപടി നൽകി. ഇതോടെ ഭയന്ന പാകിസ്ഥാൻ ചർച്ചയ്ക്ക് തയ്യാറായി. ഓപ്പറേഷൻ സിന്ദൂർ ഒരു പ്രകോപനമല്ല, മറിച്ച് ഭീകരവാദത്തോട് സന്ധിയില്ലെന്ന ശക്തമായ സന്ദേശം നൽകുന്ന പ്രതിരോധ നടപടിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.