
ചെന്നൈ: ഹരിത ഊർജ്ജ ഗതാഗത രംഗത്ത് സുപ്രധാനമായ ഒരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ റെയിൽവേ. രാജ്യത്ത് നിർമ്മിച്ച ആദ്യത്തെ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ട്രെയിൻ കോച്ച് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐ.സി.എഫ്) വിജയകരമായി പരീക്ഷിച്ചു. ഈ നേട്ടത്തോടെ, റെയിൽ ഗതാഗതത്തിനായി ഹൈഡ്രജൻ ഊർജ്ജം ഉപയോഗിക്കുന്ന ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും പ്രവേശിച്ചു.
പരീക്ഷണ ഓട്ടത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ അഭിമാനകരമായ വാർത്ത പുറത്തുവിട്ടത്. 1200 എച്ച്.പി. ശേഷിയുള്ള ഹൈഡ്രജൻ ട്രെയിൻ വികസിപ്പിക്കാൻ ഇന്ത്യ തയ്യാറെടുക്കുകയാണെന്നും, ഇത് ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യയിൽ രാജ്യത്തെ ആഗോള തലത്തിൽ മുൻനിരയിലെത്തിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
“ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്” എന്ന സംരംഭത്തിന് കീഴിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്. ഓരോ ട്രെയിനിനും ഏകദേശം 80 കോടി രൂപയും, പൈതൃക, മലയോര റൂട്ടുകളിൽ ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി 70 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിൽ നോർത്തേൺ റെയിൽവേയുടെ ജിന്ദ്-സോനിപത് പാതയിൽ ഡീസൽ എഞ്ചിൻ ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളിലേക്ക് മാറ്റുന്നതിനുള്ള 111.83 കോടി രൂപയുടെ ഒരു പൈലറ്റ് പ്രോജക്ടും നടന്നുവരുന്നുണ്ട്.
ഹൈഡ്രജൻ ട്രെയിനുകളുടെ പ്രാരംഭ പ്രവർത്തനച്ചെലവ് കൂടുതലാണെങ്കിലും കാലക്രമേണ ഇത് കുറയുമെന്നാണ് വിലയിരുത്തൽ. കാർബൺ ബഹിർഗമനം കുറച്ച് ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ മുന്നേറ്റത്തിലൂടെ ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്.