
ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകൻ വേലു പ്രഭാകരൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിലായിരുന്നു.
സംവിധായകനെന്ന നിലയിൽ മാത്രമല്ല, നടനായും ഛായാഗ്രാഹകനായും തമിഴ് സിനിമയിൽ വേലു പ്രഭാകരൻ സജീവ സാന്നിധ്യമായിരുന്നു. 1989-ൽ ‘നാളെയ മനിതൻ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നുവന്നത്. തൊട്ടടുത്ത വർഷം ‘അതിശയ മനിതൻ’ എന്ന ചിത്രവും സംവിധാനം ചെയ്തു. പിന്നീട് വന്ന ‘അസുരൻ’, ‘രാജാലി’ തുടങ്ങിയ ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം നേടിയില്ല.
വേലു പ്രഭാകരന്റെ ‘കാതൽ അരങ്കം’ എന്ന ചിത്രം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. തമിഴ്‌നാട്ടിലെ ജാതിവ്യവസ്ഥയും ലൈംഗികതയും വിഷയമാക്കിയ ഈ ചിത്രം സെൻസർ ബോർഡിന്റെ ഇടപെടലിനെ തുടർന്ന് പല ഭാഗങ്ങളും നീക്കം ചെയ്യേണ്ടി വന്നു. തുടർന്ന് ചില രംഗങ്ങൾ ഒഴിവാക്കിയും സംഭാഷണങ്ങൾ മ്യൂട്ട് ചെയ്തും ‘കാതൽ കഥൈ’ എന്ന പേരിൽ ചിത്രം റിലീസ് ചെയ്യുകയായിരുന്നു.
‘ഒരു ഇയക്കുണരിൽ കാതൽ ഡയറി’, ‘ശിവൻ’, ‘കടവുൾ’ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റ് പ്രധാന ചിത്രങ്ങൾ. ‘ഗാങ്സ് ഓഫ് മദ്രാസ്’, ‘കാഡവർ’, ‘പിസ്സ 3: ദി മമ്മി’, ‘റെയ്ഡ്’, ‘വെപ്പൺ’, ‘അപ്പു ഡക എസ്ടിഡി’ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നടിയും സംവിധായകയുമായ ജയാദേവിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യഭാര്യ. വിവാഹമോചനത്തിന് ശേഷം 2017-ൽ ഷേർളി ദാസിനെ വേലു പ്രഭാകരൻ വിവാഹം കഴിച്ചു.