താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം സ്തംഭിച്ചു, ഉച്ചയോടെ തുറന്നേക്കും

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിന് സമീപം വൻതോതിൽ മണ്ണിടിഞ്ഞുണ്ടായതിനെ തുടർന്ന് ദേശീയപാത 766-ൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് വ്യൂപോയിന്റിനടുത്തേക്ക് പാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും ഇടിഞ്ഞുവീണത്. ഇതേത്തുടർന്ന് കോഴിക്കോട്-വയനാട് റൂട്ടിൽ യാത്ര ചെയ്യുന്നവർ മണിക്കൂറുകളോളം കുടുങ്ങി.

രാത്രി വൈകിയും തടസ്സങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും പൂർത്തിയാക്കാനായില്ല. ഇന്ന് രാവിലെ മുതൽ റോഡിലെ മണ്ണും പാറയും മരങ്ങളും നീക്കം ചെയ്യാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. അപകട സാധ്യതയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മണ്ണിടിച്ചിലിനെ തുടർന്ന് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ ചുരത്തിൽ മറ്റ് വിള്ളലുകളോ അപകടസാധ്യതകളോ കണ്ടെത്തിയിട്ടില്ല.

ഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചു. വയനാട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ താമരശ്ശേരിയിൽ നിന്ന് തിരിഞ്ഞ് കുറ്റ്യാടി ചുരം വഴിയോ നിലമ്പൂർ നാടുകാണി ചുരം വഴിയോ പോകേണ്ടതാണ്. അടിവാരം, ലക്കിടി, വൈത്തിരി എന്നിവിടങ്ങളിൽ നിന്ന് പോലീസ് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നുണ്ട്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും രക്ഷാപ്രവർത്തനങ്ങളിലും ഗതാഗത നിയന്ത്രണത്തിലും സജീവമായി രംഗത്തുണ്ട്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading