
കൊച്ചി: ഓണക്കാലം അടുത്തതോടെ സംസ്ഥാനത്തെ കാർഷിക വിപണിയിൽ ഉണർവ്. കുരുമുളക്, ഏലം, വെളിച്ചെണ്ണ തുടങ്ങിയ പ്രധാന ഉത്പന്നങ്ങൾക്കെല്ലാം വില വർധിച്ചു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ആഭ്യന്തര ഉത്സവകാല ആവശ്യങ്ങളും വർധിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. കർഷകർക്ക് ആശ്വാസം നൽകുമ്പോഴും സാധാരണക്കാരന്റെ കീശയ്ക്ക് ഇത് അല്പം ഭാരമാകും.
കുരുമുളകിന് ആഗോള വിപണിയിൽ പ്രിയമേറുന്നു
അന്താരാഷ്ട്ര വിപണിയിൽ കുരുമുളകിന് വേണ്ടിയുള്ള മത്സരം മുറുകുകയാണ്. ഇന്ത്യയിലെ ഉത്സവകാല ഡിമാൻഡ് മുന്നിൽക്കണ്ട് വിയറ്റ്നാം, ഇന്തോനേഷ്യ, ബ്രസീൽ തുടങ്ങിയ പ്രധാന ഉത്പാദക രാജ്യങ്ങളെല്ലാം വില ഉയർത്തിയിട്ടുണ്ട്. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും മൂലം ഉത്പാദനം കുറഞ്ഞതും വില വർധിക്കാൻ കാരണമായി.
വിയറ്റ്നാം ആഭ്യന്തര വിപണിയിൽ വില ഉയർത്തിയപ്പോൾ, കൊച്ചിയിൽ കുരുമുളക് വില ക്വിന്റലിന് 200 രൂപ വർധിച്ച് 68,800 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളകിനാണ് ഏറ്റവും ഉയർന്ന വില. ടണ്ണിന് 8200 ഡോളറാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. അതേസമയം വിയറ്റ്നാം 6700 ഡോളറിനും ഇന്തോനേഷ്യ 7500 ഡോളറിനും ബ്രസീൽ 6500 ഡോളറിനുമാണ് വ്യാപാരം നടത്തുന്നത്.
ഏലക്ക ലേലത്തിൽ താരമായി
ഹൈറേഞ്ചിൽ ഏലക്കയ്ക്കും നല്ലകാലമാണ്. ശാന്തൻപാറയിൽ നടന്ന ലേലത്തിൽ എത്തിയ ചരക്ക് മുഴുവനും വിറ്റഴിഞ്ഞു. ഉത്സവകാലം പ്രമാണിച്ച് വ്യാപാരികൾ ഏലം സംഭരിക്കാൻ മത്സരിച്ചതോടെ ലേലത്തിൽ വാശിയേറി. ശരാശരി ഇനം ഏലക്കയ്ക്ക് കിലോയ്ക്ക് 2496 രൂപ ലഭിച്ചപ്പോൾ, മികച്ചയിനങ്ങൾക്ക് 2888 രൂപ വരെ വില ഉയർന്നു. കയറ്റുമതി മേഖലയിൽ നിന്നും ഏലത്തിന് ആവശ്യക്കാർ ഏറെയാണ്. രണ്ടാംഘട്ട വിളവെടുപ്പ് അവസാനിക്കുന്നതിനാൽ വരും ദിവസങ്ങളിലും ഏലത്തിന് ഉയർന്ന വില ലഭിക്കാനാണ് സാധ്യത.
ഓണച്ചിന്തയിൽ നാളികേര വിപണി
ഓണം അടുത്തതോടെ നാളികേര ഉത്പന്നങ്ങൾക്കും വില വർധിച്ചു. പ്രാദേശിക വിപണികളിൽ വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാർ ഏറിയതോടെ കൊച്ചിയിൽ വില 200 രൂപ വർധിച്ച് 36,600 രൂപയായി. കൊപ്ര വില 21,800 രൂപയിലും എത്തി. തമിഴ്നാട്ടിലെ മില്ലുകാർ വിലയിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കേരളത്തിലെ ഓണവിപണി വരും ദിവസങ്ങളിലും വില ഉയർത്താനാണ് സാധ്യത.