
മുംബൈ: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ശുഭ്മൻ ഗിൽ ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് മടങ്ങിയെത്തിയതോടെ ഏഷ്യാ കപ്പ് സ്ക്വാഡിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത. വെറുതെ തിരിച്ചെത്തുക മാത്രമല്ല, ടെസ്റ്റ് ടീം ക്യാപ്റ്റനായ ഗില്ലിനെ വൈസ് ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് കോമ്പിനേഷനിലടക്കം മാറ്റങ്ങൾ ഉറപ്പായി.
ക്യാപ്റ്റൻ സൂര്യകുമാർ യാദവിനൊപ്പം ഗിൽ, അഭിഷേക് ശർമ, സഞ്ജു സാംസൺ എന്നിവരിൽ നിന്ന് ഓപ്പണിങ് ജോഡിയെ തീരുമാനിക്കുമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ വ്യക്തമാക്കി. ഗില്ലിന്റെയും യശസ്വി ജയ്സ്വാളിന്റെയും അഭാവത്തിലാണ് സഞ്ജുവിനും അഭിഷേകിനും നേരത്തെ അവസരം ലഭിച്ചതെന്ന അഗാർക്കറുടെ വാക്കുകൾ, ഗില്ലിന്റെ സ്ഥാനം ടീമിൽ ഉറപ്പാണെന്ന സൂചന നൽകുന്നു.
2026-ലെ ട്വന്റി20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, ഗില്ലിനെ ഭാവി നായകനായി വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വിലയിരുത്തലുകളുണ്ട്. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിലും ഐപിഎല്ലിലും കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഗില്ലിന് ട്വന്റി20 ടീമിലേക്കുള്ള വഴി തുറന്നത്.
സഞ്ജുവിന്റെ സ്ഥാനം എവിടെ?
ഗില്ലിന്റെ വരവ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത് മലയാളി താരം സഞ്ജു സാംസണെയാണ്. ലോക ഒന്നാം നമ്പർ താരമായ അഭിഷേക് ശർമയെ ഓപ്പണിങ്ങിൽ നിന്ന് മാറ്റാൻ സാധ്യത കുറവാണ്. അങ്ങനെ വരുമ്പോൾ സഞ്ജുവിന് ഓപ്പണർ സ്ഥാനം നഷ്ടമായേക്കും. ഇത് സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റാൻ പ്രേരിപ്പിച്ചേക്കാം. എന്നാൽ മധ്യനിരയിൽ തിലക് വർമ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, റിങ്കു സിങ് തുടങ്ങിയ സ്പെഷ്യലിസ്റ്റ് ബാറ്റർമാരുണ്ട്. ഇവർക്ക് പുറമെ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ തുടങ്ങിയ ഓൾറൗണ്ടർമാരും ടീമിലുണ്ട്. ഈ സാഹചര്യത്തിൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തുക വെല്ലുവിളിയാകും. ഓപ്പണറായി അവസരം ലഭിച്ചില്ലെങ്കിൽ രണ്ടാം വിക്കറ്റ് കീപ്പറായ ജിതേഷ് ശർമ്മയ്ക്ക് ഫിനിഷർ റോളിൽ സാധ്യതയുണ്ട്.
ബൗളിംഗ് നിര
ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവാണ് ബൗളിംഗ് നിരയിലെ പ്രധാന വാർത്ത. 2024-ലെ ട്വന്റി20 ലോകകപ്പിന് ശേഷം ഒരു അന്താരാഷ്ട്ര ട്വന്റി20 മത്സരം പോലും കളിക്കാത്ത ബുമ്ര, അർഷ്ദീപ് സിങ്ങിനൊപ്പം പേസ് ആക്രമണത്തിന് നേതൃത്വം നൽകും. കഴിഞ്ഞ ലോകകപ്പിന് ശേഷം 11 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുകൾ വീഴ്ത്തിയ അർഷ്ദീപിന്റെ പ്രകടനം ഇന്ത്യക്ക് മുതൽക്കൂട്ടാകും. ദുബായിലെ പിച്ചുകളിൽ കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവരടങ്ങുന്ന സ്പിൻ നിരയും ഇന്ത്യയുടെ തുറുപ്പുചീട്ടാകും.
ഏഷ്യാ കപ്പ് ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, റിങ്കു സിങ്.