
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജിഎസ്ടി പരിഷ്കരണ പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം. ബിഎസ്ഇ സെൻസെക്സ് 1000-ൽ അധികം പോയിന്റ് കുതിച്ചുയർന്നപ്പോൾ, നിഫ്റ്റി നിർണ്ണായകമായ 25,000 എന്ന നില വീണ്ടെടുത്തു. ഓട്ടോ, ബാങ്കിംഗ്, മെറ്റൽ ഓഹരികളിലാണ് പ്രധാനമായും നേട്ടമുണ്ടായത്.
ജിഎസ്ടി ഘടന ലളിതമാക്കുമെന്നും, നിലവിലുള്ള നാല് സ്ലാബുകൾക്ക് പകരം 5%, 18% എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകൾ കൊണ്ടുവരുമെന്നുമുള്ള പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനമാണ് വിപണിക്ക് ഊർജ്ജം പകർന്നത്. ഇതോടെ, നിലവിൽ 28% നികുതിയുള്ള വാഹനങ്ങൾ, സിമന്റ് തുടങ്ങിയ ഉത്പന്നങ്ങളെ 18% സ്ലാബിലേക്ക് മാറ്റിയേക്കുമെന്ന പ്രതീക്ഷയാണ് വിപണിയിൽ പ്രതിഫലിച്ചത്.
ഇതിന് പുറമെ, പ്രമുഖ ആഗോള റേറ്റിംഗ് ഏജൻസിയായ എസ്&പി (S&P) ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ‘ബിബിബി നെഗറ്റീവിൽ’ നിന്ന് ‘ബിബിബി’ ആയി ഉയർത്തിയതും നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇന്ത്യയ്ക്ക് ഇത്തരമൊരു അംഗീകാരം ലഭിക്കുന്നത്.
ഓട്ടോ ഓഹരികൾക്ക് വൻ നേട്ടം
ജിഎസ്ടി നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ ഓട്ടോ ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ഓട്ടോ സൂചിക 3.6 ശതമാനത്തിലധികം ഉയർന്നു. ഹീറോ മോട്ടോകോർപ്പ്, മാരുതി സുസുക്കി, ബജാജ് ഓട്ടോ, എം&എം, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ 8 ശതമാനം വരെ നേട്ടമുണ്ടാക്കി. ഇരുചക്ര വാഹനങ്ങൾക്കും ചെറിയ കാറുകൾക്കും വില കുറയുമെന്ന പ്രതീക്ഷയാണ് ഓട്ടോ ഓഹരികളിലെ റാലിക്ക് കാരണം.
ഓഹരി വിപണിയിലെ മുന്നേറ്റം ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരാനും കാരണമായി. 20 പൈസയുടെ നേട്ടത്തോടെ 87.39 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയർന്നത്.