
പൊതുമേഖലാ ടെലികോം ദാതാവായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിനോട് (ബി.എസ്.എൻ.എൽ) സേവന നിലവാരം മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ നിർദേശിച്ചു. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ നാല് പ്രധാന സർക്കിളുകളിലെ സേവനം മെച്ചപ്പെടുത്താനും മൊബൈൽ ടവറുകളിലെ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കാനും കമ്പനിയുടെ സാന്നിധ്യം വർധിപ്പിക്കാനും കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി ആവശ്യപ്പെട്ടു.
ബി.എസ്.എൻ.എല്ലിന്റെ എല്ലാ സർക്കിൾ, ബിസിനസ് യൂണിറ്റ് മേധാവികളുടെയും അവലോകന യോഗത്തിലാണ് മന്ത്രി ഈ നിർദേശങ്ങൾ നൽകിയത്. ഓരോ യൂണിറ്റും എന്റർപ്രൈസ് ബിസിനസ് 25-30 ശതമാനവും ഫിക്സഡ് ലൈൻ ബിസിനസ് കുറഞ്ഞത് 15-20 ശതമാനവും വളർത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 4ജി, 5ജി സേവനങ്ങൾ നൽകുന്ന സ്വകാര്യ കമ്പനികളുമായി മത്സരിക്കുന്നതിൽ ബി.എസ്.എൻ.എൽ പിന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഈ കർശന നിർദേശങ്ങൾ.
അതേസമയം, 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം തുടർച്ചയായ രണ്ട് പാദങ്ങളിൽ ബി.എസ്.എൻ.എൽ അറ്റാദായം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സേവനത്തിലെ ഗുണനിലവാര പ്രശ്നങ്ങൾ കാരണം ഉപഭോക്താക്കളുടെ എണ്ണത്തിൽ തുടർച്ചയായി ഇടിവ് നേരിടുന്നുമുണ്ട്.