
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിൽ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങൾ നിർണായക പങ്കുവഹിച്ചതായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) മേധാവി ഡോ. സമീർ വി കാമത്ത്. ആക്രമണത്തിന് ബ്രഹ്മോസ് മിസൈലുകളും പ്രതിരോധത്തിന് ആകാശതീർ സംവിധാനവുമാണ് പ്രധാനമായും ഉപയോഗിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ആക്രമണ ഘട്ടത്തിൽ സുഖോയ് എം.കെ. 1 വിമാനങ്ങളിൽ നിന്ന് വിക്ഷേപിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളായിരുന്നു ഇന്ത്യയുടെ പ്രധാന ആയുധം. പാകിസ്താനിലെ പ്രധാന സൈനിക കേന്ദ്രങ്ങൾ, വ്യോമതാവളങ്ങൾ, കന്റോൺമെന്റുകൾ എന്നിവ ലക്ഷ്യമിട്ട് അതീവ കൃത്യതയോടെ ആക്രമണം നടത്താൻ ബ്രഹ്മോസ് സഹായിച്ചു.
പ്രതിരോധം തീർക്കാൻ ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’ അയൺ ഡോം എന്ന് വിശേഷിപ്പിക്കാവുന്ന ആകാശതീർ എന്ന കമാൻഡ് ആൻഡ് കൺട്രോൾ എയർ ഡിഫൻസ് സംവിധാനമാണ് ഉപയോഗിച്ചത്. എല്ലാ റഡാറുകളിൽ നിന്നുമുള്ള വിവരങ്ങൾ ഒരുമിപ്പിച്ച്, ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും തത്സമയം തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ ഇത് സഹായിച്ചു. ആകാശ്, എം.ആർ.എസ്.എ.എം മിസൈലുകൾ, ഡി4 ആന്റി-ഡ്രോൺ സംവിധാനം എന്നിവയും പ്രതിരോധത്തിനായി വിന്യസിച്ചു.
ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായാണ് മെയ് 7-ന് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയത്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരക്യാമ്പുകളിൽ നടത്തിയ ആക്രമണത്തിൽ 100-ൽ അധികം ഭീകരർ കൊല്ലപ്പെട്ടു. ഇന്ത്യയുടെ പ്രതിരോധ സ്വാശ്രയത്വവും സാങ്കേതിക ശക്തിയും ലോകത്തിന് മുന്നിൽ തെളിയിക്കുന്നതായിരുന്നു ഈ ദൗത്യമെന്ന് ഡി.ആർ.ഡി.ഒ മേധാവി കൂട്ടിച്ചേർത്തു.