
ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാൻ യുവതാരം ശുഭ്മാൻ ഗിൽ പൂർണമായും സജ്ജനായെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. രോഹിത് ശർമ്മയുടെ പിൻഗാമിയായി ഗില്ലിനെ പരിഗണിക്കാമെന്നാണ് കൈഫ് അഭിപ്രായപ്പെടുന്നത്.
സമീപകാലത്ത് ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ ഗില്ലിന്റെ നേതൃത്വത്തിൽ യുവ ഇന്ത്യൻ ടീം 2-2ന് സമനില പിടിച്ചിരുന്നു. ഈ പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് ഗില്ലിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കാൻ കൈഫിനെ പ്രേരിപ്പിച്ചത്. രോഹിത് ശർമ്മ, വിരാട് കോലി തുടങ്ങിയ സീനിയർ താരങ്ങൾ ടെസ്റ്റിൽ നിന്ന് വിരമിച്ചതിന് ശേഷം നടന്ന പരമ്പരയിൽ, ഗിൽ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഒരുപോലെ മികവ് പുലർത്തി. പരമ്പരയിൽ നാല് സെഞ്ച്വറികൾ ഉൾപ്പെടെ 754 റൺസ് നേടിയ ഗിൽ ടോപ് സ്കോററുമായിരുന്നു.
സമ്മർദ്ദ ഘട്ടങ്ങളിൽ ശാന്തനായി ടീമിനെ നയിക്കാനുള്ള ഗില്ലിന്റെ കഴിവിനെ കൈഫ് പ്രശംസിച്ചു. “രോഹിത് ശർമ്മ എത്രകാലം ക്യാപ്റ്റനായി തുടരുമെന്ന് അറിയില്ല. എന്നാൽ ഏകദിന ടീമിനെ നയിക്കാൻ ഗിൽ ഇപ്പോൾ പ്രാപ്തനാണ്. വൈറ്റ്-ബോളിൽ റൺസ് നേടുന്നതിനൊപ്പം ടെസ്റ്റിലും മുന്നിൽ നിന്ന് നയിക്കാൻ അവന് കഴിഞ്ഞു,” കൈഫ് പറഞ്ഞു.