
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ പ്രതിഭകളെ സ്വന്തമാക്കാൻ വൻതുക മുടക്കുന്ന മെറ്റ, 24-കാരനായ ഗവേഷകന് വാഗ്ദാനം ചെയ്തത് 2196 കോടി രൂപയുടെ ശമ്പള പാക്കേജ്. മാറ്റ് ഡീറ്റ്കെ എന്ന എഐ ഗവേഷകനാണ് ഈ റെക്കോർഡ് തുകയ്ക്ക് മെറ്റയുടെ സൂപ്പർഇന്റലിജൻസ് ടീമിൽ ചേർന്നത്.
ആദ്യം 125 മില്യൺ ഡോളർ (ഏകദേശം 1098 കോടി രൂപ) മെറ്റ വാഗ്ദാനം ചെയ്തപ്പോൾ, തന്റെ സ്റ്റാർട്ടപ്പായ ‘വെർസെപ്റ്റിൽ’ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഡീറ്റ്കെ ഈ ഓഫർ നിരസിച്ചു. ഇതോടെയാണ് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് നേരിട്ട് വിഷയത്തിൽ ഇടപെട്ടത്. സക്കർബർഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മുൻപ് വാഗ്ദാനം ചെയ്തതിന്റെ ഇരട്ടി തുകയായ 250 മില്യൺ ഡോളർ (ഏകദേശം 2196 കോടി രൂപ) നാല് വർഷത്തെ പാക്കേജായി നൽകാൻ മെറ്റ തീരുമാനിക്കുകയായിരുന്നു. ഈ ഓഫർ ഡീറ്റ്കെ സ്വീകരിച്ചു.
വാഷിംഗ്ടൺ സർവകലാശാലയിൽ പിഎച്ച്ഡി ഗവേഷണം ഉപേക്ഷിച്ച് അലൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഐ-യിൽ (AI2) ചേർന്ന ഡീറ്റ്കെ, എഐ രംഗത്തെ ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ചിത്രങ്ങളും ശബ്ദങ്ങളും തിരിച്ചറിയാൻ കഴിവുള്ള ‘മോൾമോ’ (Molmo) എന്ന മൾട്ടിമോഡൽ ചാറ്റ്ബോട്ടിന്റെ വികസനത്തിന് പിന്നിൽ അദ്ദേഹമായിരുന്നു. ഈ നേട്ടത്തിന് 2022-ൽ എഐ രംഗത്തെ അഭിമാനകരമായ ന്യൂറിപ്സ് (NeurIPS) പുരസ്കാരവും ലഭിച്ചു. ഓപ്പൺഎഐ, ഗൂഗിൾ തുടങ്ങിയ എതിരാളികളിൽ നിന്ന് മികച്ച പ്രതിഭകളെ സ്വന്തമാക്കാൻ മെറ്റ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ നിയമനം.