
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ കൂടുതൽ തീരുവ ചുമത്തുമെന്ന ഭീഷണിയിൽ നിന്ന് മലക്കം മറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്ന് അദ്ദേഹം അറിയിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ 24 മണിക്കൂറിനകം ഇന്ത്യക്ക് മേൽ അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളിയല്ലെന്ന് തുറന്നടിച്ച ട്രംപിന്റെ നീക്കത്തിനെതിരെ ഇന്ത്യയും റഷ്യയും ശക്തമായി രംഗത്തെത്തിയിരുന്നു. യുഎസും യൂറോപ്യൻ യൂണിയനും റഷ്യയുമായി വ്യാപാരം തുടരുമ്പോൾ, റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയെ മാത്രം ലക്ഷ്യം വെക്കുന്നത് അനീതിയാണെന്ന് ഇന്ത്യ പ്രതികരിച്ചു. സ്വന്തം വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ റഷ്യ, യുഎസ് നിയമവിരുദ്ധമായി സമ്മർദ്ദം ചെലുത്തുകയാണെന്നും കുറ്റപ്പെടുത്തി.
ഈ ശക്തമായ പ്രതികരണങ്ങൾക്ക് പിന്നാലെയാണ് ട്രംപ് നിലപാട് മയപ്പെടുത്തിയത്. അതേസമയം, യുഎസ് റഷ്യയിൽ നിന്ന് രാസവളം ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ട്രംപ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.