
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ ജീവനക്കാരികൾ കുറ്റം സമ്മതിച്ചു. സ്ഥാപനത്തിലെത്തിച്ച് ക്രൈംബ്രാഞ്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് പ്രതികൾ തട്ടിപ്പ് നടത്തിയതായി സമ്മതിച്ചത്. കടയിലെത്തുന്ന ഉപഭോക്താക്കളിൽ നിന്ന് സ്വന്തം ക്യുആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തെന്നാണ് കേസ്.
ഇതുവരെ 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തട്ടിയെടുത്ത പണം പ്രതികൾ വീതിച്ചെടുക്കുകയും സ്വർണം വാങ്ങാൻ ഉപയോഗിക്കുകയും ചെയ്തെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഈ പണം ഉപയോഗിച്ച് വാങ്ങിയ സ്വർണവും സ്കൂട്ടറും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. രണ്ടാം പ്രതി രാധയുടെ സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിയയുടെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാർ നൽകിയ പരാതി. കേസിലെ പ്രതികളായ വിനീത, രാധാകുമാരി എന്നിവർ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങിയിരുന്നു. ഇനി പിടിയിലാകാനുള്ള ദിവ്യയ്ക്കായി അന്വേഷണം തുടരുകയാണ്. ദിയയുടെ വിവാഹശേഷം കടയുടെ നടത്തിപ്പ് ചുമതല പൂർണമായും ജീവനക്കാരെ ഏൽപ്പിച്ചിരുന്നു. ഈ സമയത്താണ് തട്ടിപ്പ് നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.