
വാഷിംഗ്ടൺ ഡി.സി.: ആഗോള വ്യാപാര ബന്ധങ്ങളെ മാറ്റിമറിക്കുന്ന നിർണായക നീക്കത്തിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 69 രാജ്യങ്ങൾക്കെതിരെ പുതിയ ഇറക്കുമതി തീരുവ (താരിഫ്) പ്രഖ്യാപിച്ചു . വ്യാപാരക്കമ്മി കുറയ്ക്കുന്നതിനും രാജ്യസുരക്ഷ മുൻനിർത്തിയും പ്രത്യേക അധികാരം ഉപയോഗിച്ചാണ് പുതിയ താരിഫുകൾ ഏർപ്പെടുത്തുന്നതെന്ന് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ വ്യക്തമാക്കി . പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് 7 മുതൽ പ്രാബല്യത്തിൽ വരും .
ഇതുപ്രകാരം ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ചുമത്തും . ഏറ്റവും ഉയർന്ന താരിഫ് സിറിയയ്ക്കാണ്, 41% . സ്വിറ്റ്സർലൻഡ് (39%), ലാവോസ്, മ്യാൻമർ (40%) എന്നിവയാണ് തൊട്ടുപിന്നിൽ . പാകിസ്താന്റെ താരിഫ് 19% ആയിരിക്കും . അതേസമയം, യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ ധാരണ പ്രകാരം 0% മുതൽ 15% വരെയാണ് താരിഫ് . പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങൾക്ക് 10% എന്ന പൊതുനിരക്ക് ബാധകമാകും .
ചർച്ചകൾക്കായി നൽകിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. നിരവധി രാജ്യങ്ങളുമായി വ്യാപാരക്കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും എന്നാൽ മറ്റുചില രാജ്യങ്ങൾ യുഎസിന്റെ താൽപര്യങ്ങൾ വേണ്ടത്ര പരിഗണിക്കാത്തതിനാലാണ് താരിഫ് ഏർപ്പെടുത്തുന്നതെന്നും ഉത്തരവിൽ പറയുന്നു .
പ്രധാന രാജ്യങ്ങളും പുതുക്കിയ താരിഫ് നിരക്കുകളും:
- ഇന്ത്യ: 25%
- സിറിയ: 41%
- സ്വിറ്റ്സർലൻഡ്: 39%
- പാകിസ്താൻ: 19%
- ചൈന: നിലവിലെ കരാർ തുടരും, എന്നാൽ രണ്ടാഴ്ചയ്ക്കകം ഇത് അവസാനിക്കുന്നതിനാൽ നിരക്കുകൾ ഉയർന്നേക്കാം .
- യുണൈറ്റഡ് കിംഗ്ഡം: 10%
- കാനഡ: ചില ഉൽപ്പന്നങ്ങൾക്ക് 35% വരെ ഉയർന്ന താരിഫ് .
- മെക്സിക്കോ: ചർച്ചകൾക്കായി 90 ദിവസത്തെ സാവകാശം അനുവദിച്ചു .
- ദക്ഷിണ കൊറിയ: 15%