
മോസ്കോ: റഷ്യയുടെ കിഴക്കൻ തീരമായ കംചത്ക ഉപദ്വീപിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് പസഫിക് സമുദ്രതീരത്തുള്ള വിവിധ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യ, ജപ്പാൻ, യുഎസ് സംസ്ഥാനമായ അലാസ്ക, ഗ്വാം, മൈക്രോനേഷ്യ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്.
യുഎസ് ജിയോളജിക്കൽ സർവേയുടെ (യുഎസ്ജിഎസ്) കണക്കനുസരിച്ച്, 19.3 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റഷ്യയിലെ പെട്രോപാവ്ലോവ്സ്കിൽ നിന്ന് ഏകദേശം 125 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്ക് മാറിയാണ് ഭൂകമ്പം ഉണ്ടായത്. ആദ്യം 8.0 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്, പിന്നീട് ഇത് 8.7 ആയി പുതുക്കുകയായിരുന്നു.
ജപ്പാന്റെ പസഫിക് തീരത്ത് മൂന്ന് മീറ്റർ (ഏകദേശം 9.8 അടി) വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. റഷ്യൻ അധികൃതർ ഏകദേശം 32 സെന്റിമീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കും സാധ്യത പ്രവചിക്കുന്നു. ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെട്ടിടങ്ങൾ ശക്തമായി കുലുങ്ങുന്നതും നാശനഷ്ടങ്ങൾ സംഭവിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
“പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണിത്,” കംചത്ക ഗവർണർ വ്ലാഡിമിർ സോളോഡോവ് പറഞ്ഞു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഒരു കിന്റർഗാർട്ടന് കേടുപാടുകൾ സംഭവിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. സുനാമി ഭീഷണിയെ തുടർന്ന് സെവെറോ-കുരിൽസ്ക് പട്ടണത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.