
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ നിന്നും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു കൊലപാതകത്തിന്റെ വാർത്ത. എച്ച്ഐവി ബാധിതനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുവാവിനെ സ്വന്തം സഹോദരിയും ഭർത്താവും ചേർന്ന് കൊലപ്പെടുത്തി. കുടുംബത്തിന്റെ അഭിമാനം രക്ഷിക്കാനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി.
ചിത്രദുർഗ സ്വദേശിയായ മല്ലികാർജുന (23) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരി നിഷയെ (25) പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽപ്പോയ ഇവരുടെ ഭർത്താവ് മഞ്ജുനാഥിനായി (38) പോലീസ് തിരച്ചിൽ ഊർജിതമാക്കി.
അടുത്തിടെയുണ്ടായ ഒരു വാഹനാപകടത്തിൽ പരിക്കേറ്റ മല്ലികാർജുനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇദ്ദേഹം എച്ച്ഐവി പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞത്. തുടർചികിത്സയ്ക്കായി ഉഡുപ്പിയിലെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കൊലപാതകം നടന്നത്.
യാത്രാമധ്യേ മല്ലികാർജുന മരിച്ചുവെന്ന് പറഞ്ഞാണ് സഹോദരിയും ഭർത്താവും മൃതദേഹവുമായി വീട്ടിലെത്തിയത്. എന്നാൽ, മകന്റെ കഴുത്തിലെ പാടുകൾ കണ്ട് സംശയം തോന്നിയ പിതാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നുനടന്ന ചോദ്യം ചെയ്യലിൽ നിഷ കുറ്റം സമ്മതിച്ചു. സ്വത്ത് തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും തന്റെ മകനെ കൊലപ്പെടുത്തിയതെന്നും പിതാവ് ആരോപിക്കുന്നുണ്ട്.