
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ നിലവിലെ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് പുറത്താകാൻ സാധ്യത. ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന നാലാം ടെസ്റ്റിൻ്റെ ആദ്യദിനം ക്രിസ് വോക്സിൻ്റെ പന്ത് കാൽവിരലിൽ കൊണ്ടതിനെ തുടർന്നാണ് പന്തിന് പരിക്കേറ്റത്. വലത് കാൽവിരലിനാണ് പൊട്ടലുള്ളത്.
റിവേഴ്‌സ് സ്വീപ്പിന് ശ്രമിക്കുന്നതിനിടെയാണ് പന്തിന് പരിക്കേറ്റത്. അന്ന് 37 റൺസെടുത്ത് നിൽക്കെയാണ് അദ്ദേഹത്തിന് റിട്ടയർ ഹർട്ട് ആവേണ്ടി വന്നത്. ഉടൻ തന്നെ മെഡിക്കൽ സംഘം മൈതാനത്തെത്തി പന്തിന് പ്രാഥമിക പരിചരണം നൽകുകയും പിന്നീട് സ്കാനിംഗിനായി ഗോൾഫ് കാർട്ടിൽ കൊണ്ടുപോവുകയും ചെയ്തു. ബൂട്ടിലൂടെ രക്തം കിനിഞ്ഞിറങ്ങുന്നതും കാൽ വീങ്ങിയതും ശ്രദ്ധയിൽപ്പെട്ടിരുന്നു.
ബിസിസിഐ മെഡിക്കൽ സംഘം പന്തിൻ്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. അദ്ദേഹത്തിന് വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ഈ ടെസ്റ്റിൻ്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ ധ്രുവ് ജൂറൽ വിക്കറ്റ് കീപ്പിംഗ് ചുമതല ഏറ്റെടുക്കും. നേരത്തെ ലോർഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ പന്തിൻ്റെ വിരലിന് ചതവ് പറ്റിയിരുന്നു. അദ്ദേഹത്തിൻ്റെ അഭാവം ഇന്ത്യയുടെ മധ്യനിരയ്ക്ക് കനത്ത തിരിച്ചടിയാകും.