
ആലപ്പുഴ: കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാക്കളിലൊരാളായ വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹം അദ്ദേഹത്തിന്റെ ജന്മനാടായ പുന്നപ്രയിലെ “വേലിക്കകത്ത്” വീട്ടിലെത്തിച്ചു. ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട സഖാവിന് അന്ത്യാഞ്ജലി അർപ്പിക്കാനായി വഴിയോരങ്ങളിലും വീട്ടുവളപ്പിലുമായി തടിച്ചുകൂടിയത്.
തിരുവനന്തപുരത്തു നിന്നും പുന്നപ്ര വരെ, രാത്രിയും മഴയും വകവെക്കാതെ വഴിയോരങ്ങളില്‍ കാത്തുനിന്ന ജനസഹസ്രങ്ങളുടെ ഹൃദയാഞ്ജലി ഏറ്റുവാങ്ങിയാണ് വി എസിന്റെ അന്ത്യയാത്രയെത്തിയത്.
അദ്ദേഹത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന, പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്ന മണ്ണിലേക്ക് വി.എസ്. നിശ്ചലനായി എത്തിയപ്പോൾ നാട് ഒന്നടങ്കം വിതുമ്പി. സഹപ്രവർത്തകരും നാട്ടുകാരും ബന്ധുക്കളുമടക്കം ആയിരങ്ങൾ അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ കാത്തുനിന്നിരുന്നു. മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ പ്രിയ നേതാവിനെ വരവേറ്റത്. ഭൗതികശരീരം വൈകിട്ടോടെ വലിയ ചുടുകാട്ടിലേക്കു സംസ്കാരത്തിനായി കൊണ്ടുപോകും