ആഴ്ചകൾ നീണ്ട ‘കേരളവാസം’ മതിയാക്കി ബ്രിട്ടീഷ് പോർവിമാനം തകരാർ പരിഹരിച്ച് മടങ്ങി

തിരുവനന്തപുരം: ഏകദേശം ഒരു മാസത്തോളമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ അത്യാധുനിക പോർവിമാനം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മടങ്ങി. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാറാണ് വിമാനം അടിയന്തരമായി നിലത്തിറക്കാൻ കാരണമായത്.

കഴിഞ്ഞ മാസമാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിവ് നിരീക്ഷണ പറക്കലിനിടെ ഇന്ധനക്കുറവും മോശം കാലാവസ്ഥയും നേരിട്ട വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചത്. തുടർന്ന്, ഏറ്റവും അടുത്തുള്ള സുരക്ഷിത താവളമെന്ന നിലയിൽ ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെ തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. വിമാനവാഹിനിക്കപ്പലിന്റെ ഭാഗമായ ഈ അത്യാധുനിക സ്റ്റെൽത്ത് വിമാനം, ഇന്ത്യൻ നാവികസേനയുമായുള്ള സംയുക്ത സൈനികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്നു.

കപ്പലിലെ സാങ്കേതിക വിദഗ്ദ്ധർ നടത്തിയ പ്രാഥമിക പരിശോധനകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുകെയിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച എഞ്ചിനീയർമാരുടെ സംഘം പ്രത്യേക ഉപകരണങ്ങളുമായി തിരുവനന്തപുരത്ത് എത്തുകയായിരുന്നു. തുടർന്നാണ് വിമാനം എയർ ഇന്ത്യയുടെ അറ്റകുറ്റപ്പണിക്കുള്ള ഹാംഗറിലേക്ക് മാറ്റി തകരാറുകൾ പരിഹരിച്ചത്.

അത്യാധുനിക പോർവിമാനം കേരളത്തിൽ കുടുങ്ങിയത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും തമാശകൾക്കും വഴിവെച്ചിരുന്നു. “ഒരിക്കലും മടങ്ങിപ്പോകാൻ തോന്നാത്തയിടം, കേരളം” എന്ന അടിക്കുറിപ്പോടെ കേരള ടൂറിസം വകുപ്പ് വിമാനത്തിന്റെ ചിത്രം പങ്കുവെച്ചത് ഏറെ ശ്രദ്ധ നേടി.

അറ്റകുറ്റപ്പണികൾക്ക് ശേഷം ഹാംഗറിൽ നിന്ന് പാർക്കിംഗ് ബേയിലേക്ക് മാറ്റിയ വിമാനത്തിൽ ഇന്ധനം നിറച്ച ശേഷമാണ് മടക്കയാത്രയ്ക്ക് തയ്യാറായത്. വിമാനത്താവളത്തിലെ പാർക്കിംഗിനും എയർ ഇന്ത്യയുടെ ഹാംഗർ ഉപയോഗിച്ചതിനും ബ്രിട്ടീഷ് അധികൃതരിൽ നിന്ന് ചാർജ് ഈടാക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading