
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് അടുത്തിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉടലെടുത്ത സംഘർഷം അവസാനിപ്പിച്ചത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലാണെന്ന് വൈറ്റ് ഹൗസ് വീണ്ടും അവകാശപ്പെട്ടു. ട്രംപിന്റെ വിദേശനയം “ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതും, ആക്രമണാത്മകവും എന്നാൽ വിലമതിക്കപ്പെടാത്തതുമാണ്” എന്ന് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വിശേഷിപ്പിച്ചു.
അണ്വായുധങ്ങളുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തലിന് താൻ വ്യക്തിപരമായി മധ്യസ്ഥത വഹിച്ചുവെന്നും ഇതിനായി വ്യാപാര ചർച്ചകൾ ഒരു ഉപാധിയായി ഉപയോഗിച്ചുവെന്നും പ്രസിഡന്റ് ട്രംപ് ആവർത്തിച്ചതിന് തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസിന്റെ ഈ പ്രസ്താവന. “ലോക വേദിയിൽ പ്രസിഡന്റ് ട്രംപ് ചെയ്ത കാര്യങ്ങൾ നോക്കൂ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധങ്ങൾ അദ്ദേഹം അവസാനിപ്പിച്ചു. റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനും അദ്ദേഹം ശ്രമിക്കുന്നു,” ലീവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.