
എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തിയ മലയാളി താരം കരുൺ നായർ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തന്റെ പ്രകടനത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു. പരമ്പരയിലെ അവസാന ടെസ്റ്റിൽ നിർണായകമായ അർധസെഞ്ചുറി നേടിയെങ്കിലും, അത് സെഞ്ചുറിയാക്കി മാറ്റാൻ കഴിയാത്തതിൽ തനിക്ക് നിരാശയുണ്ടെന്ന് താരം പറഞ്ഞു.
“ഓവലിൽ ലഭിച്ച തുടക്കം സെഞ്ചുറിയാക്കി മാറ്റാൻ കഴിയാത്തതിൽ എനിക്ക് നിരാശയുണ്ടായിരുന്നു,” കരുൺ പറഞ്ഞു. “ടീം ഒരു പ്രയാസമേറിയ അവസ്ഥയിലായിരുന്നതിനാൽ ആദ്യ ദിവസം പൊരുതി നിൽക്കേണ്ടത് വളരെ പ്രധാനമായിരുന്നു. എനിക്ക് പരിഭ്രമം ഉണ്ടായിരുന്നെങ്കിലും ആത്മവിശ്വാസമുണ്ടായിരുന്നു. അതൊരു വലിയ സ്കോറാക്കി മാറ്റാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ അതിന് കഴിഞ്ഞില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരായ പരമ്പര ഒരുപാട് കയറ്റിറക്കങ്ങൾ നിറഞ്ഞതായിരുന്നുവെന്നും ധാരാളം ആത്മപരിശോധന നടത്തിയെന്നും കരുൺ വ്യക്തമാക്കി. “സംഭവിച്ച കാര്യങ്ങൾ വിട്ടുകളഞ്ഞ് മുന്നോട്ട് പോകേണ്ടത് പ്രധാനമാണ്. ഇനി ഏത് തലത്തിൽ കളിച്ചാലും വലിയ സ്കോറുകൾ നേടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” കരുൺ പറഞ്ഞു.
ഓവലിൽ നടന്ന അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 57 റൺസാണ് കരുൺ നായർ നേടിയത്. ഈ മത്സരത്തിൽ ഇന്ത്യ വിജയിക്കുകയും പരമ്പര 2-2ന് സമനിലയിലാക്കുകയും ചെയ്തു. പരമ്പരയിൽ കരുൺ നേടിയ ഏക അർധസെഞ്ചുറിയും ഇതായിരുന്നു.